ദിവസവും പാകിസ്താനെ കുറിച്ച് പറയാന്‍ മോദി അവരുടെ അംബാസഡറാണോ ?
കൊല്‍ക്കത്ത: എല്ലാ ദിവസവും പാകിസ്താനെ കുറിച്ച് മാത്രം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ അംബാസഡറാണോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാകിസ്താന്റെ മഹത്വം പറഞ്ഞ് നടക്കാതെ മോദി ഇന്ത്യയെ കുറിച്ച് സംസാരിക്കണമെന്നും മമത ആവശ്യപ്പെട്ടു.
സില്‍ഗുരിയില്‍ നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ റാലിയില്‍ സംസാരിക്കുകയായിരുന്നു ബംഗാൾ മുഖ്യമന്ത്രി. എന്തുകൊണ്ടാണ് മോദി എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി താരതമ്യം ചെയ്യുന്നത്..? ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കാന്‍ മോദി തയ്യാറാകണം. പാകിസ്താനെ കുറിച്ച് തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നും മമത പറഞ്ഞു. എല്ലാ ദിവസവും അവരെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാന്‍ പാകിസ്താന്‍ അംബാസഡറാണോ മോദിയെന്നും മമത ചോദിച്ചു. ആരെങ്കിലും ജോലി ഇല്ലെന്നോ ബിസിനസ് നഷ്ടത്തിൽ ആണെന്നോ പറഞ്ഞാൽ, അവരോട് പാകിസ്ഥാനിൽ പോകാനാണ് മോദി പറയുന്നതും എന്നും മമത കൂട്ടിച്ചേർത്തു.