യുദ്ധവിമാനങ്ങൾ ഉൾപ്പെടയുള്ളവയുടെ യന്ത്രഭാഗങ്ങൾ വേഗത്തിൽ നൽകണമെന്ന് റഷ്യയോട് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യുദ്ധോപകരണങ്ങളുടെ യന്ത്രഭാഗങ്ങൾ റഷ്യയോട് വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ. കപ്പലുകളിൽ കൊണ്ടുവരുന്നതിന് പകരം വിമാനങ്ങളിൽ യന്ത്രഭാഗങ്ങൾ നൽകണമെന്നാണ് ആവശ്യം. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, മുങ്ങിക്കപ്പലുകൾ എന്നിവയുടെ യന്ത്രഭാഗങ്ങളാണ് റഷ്യ വിതരണം ചെയ്യുന്നത്. മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മിഗ് 29 എസ്, സുകോയ് -30 എം.കെ ഐ, ടി-90 യുദ്ധവിമാനങ്ങൾ എന്നിവയുടെ യന്ത്രഭാഗങ്ങൾ വേഗത്തിൽ നൽകണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
നേരത്തെ കടൽമാർഗം യന്ത്രഭാഗങ്ങൾ എത്തിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാൽ, കോവിഡ് മൂലം യന്ത്രഭാഗങ്ങൾ വിതരണം നടത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സംഘർഷം കൂടി പരിഗണിച്ച് വിമാനത്തിൽ യന്ത്രഭാഗങ്ങൾ അയക്കണമെന്നാണ് രാജ്നാഥ് സിങ് റഷ്യയോട് ആവശ്യപ്പെടുന്നത്.