കൊച്ചി നഗരസഭയിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി
UDF ഭരിക്കുന്ന കൊച്ചി നഗരസഭയുടെ മട്ടാഞ്ചേരിയിലെ രണ്ട് ഹാളുകളിൽ വ്യാജ രസീത് നിർമിച്ച് വാടക പിരിച്ചു, നഗരസഭയുടെ പാസ്‌ബുക്കും ബാങ്ക്‌ബുക്കും ഒത്തുനോക്കാറില്ല, കെട്ടിടനികുതി രജിസ്‌റ്റർ കൃത്യമല്ലാത്തതിനാൽ ബിൽ കലക്ടർമാരുടെ ബുക്കുമാത്രമാണ് ആശ്രയം, നികുതികുടിശ്ശികയ്‌ക്ക് ലഭിക്കുന്ന ചെക്കുകൾ മടങ്ങിയാൽ അത് പിരിച്ചെടുക്കാനും സംവിധാനമില്ല... കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച 2018-–-19ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് .റിപ്പോർട്ടിലാണ് കൊച്ചി നഗരസഭയ്‌ക്ക് വൻ നഷ്ടം വരുത്തുന്ന .ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകൾ വ്യക്തമാക്കുന്നത്.
മട്ടാഞ്ചേരി സോണൽ ഓഫീസിനുകീഴിലെ മട്ടാഞ്ചേരി ടൗൺ ഹാൾ, കൽവത്തി കമ്യൂണിറ്റി ഹാൾ എന്നിവയിലെ ബുക്കിങ് രജിസ്‌റ്ററിൽ വ്യാജ രസീത് നമ്പർ എഴുതിച്ചേർത്ത് തട്ടിയെടുത്തത് 4,53,570 രൂപയാണ്. രസീത് ബുക്കുകളുടെ അച്ചടിമുതൽ ഗുരുതര അലംഭാവം പുലർത്തിയതിനാലാണ് ഇത് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങൾക്കുമുമ്പ് ഓഡിറ്റ് പരിശോധന കഴിഞ്ഞ രസീതുകൾപോലും നികുതിപിരിവിനായി പുനരുപയോഗിച്ചു. ഉപയോഗിച്ച രസീത് ബുക്കുകൾ പരിശോധനയ്‌ക്ക് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഓൺലൈൻ നികുതിപിരിവ് നടപ്പാക്കാത്തതിനാൽ ബിൽ കലക്ടർമാർ മുഖേന രസീത് ഉപയോഗിച്ചാണ് നികുതിപിരിവ്. കെട്ടിടനികുതി, കുടിശ്ശികക്കാർക്ക് നൽകുന്ന നോട്ടീസ് എന്നിവയുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്ററുകളില്ല. ബിൽ കലക്ടർമാർ താൽക്കാലികമായി ഉപയോഗിക്കുന്ന ഹാൻഡ് ബുക്കുകൾമാത്രമാണ് കണക്കുകൾ തയ്യാറാക്കാനുള്ളത്. ബാങ്കിൽനിന്ന് മടങ്ങുന്ന ചെക്കുകളുടെ തുക ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കിയിട്ടില്ലെന്നുമാത്രമല്ല, മടങ്ങിയ ചെക്കുകൾ അക്കൗണ്ടിൽ രേഖപ്പെടുത്തുന്നുമില്ല. അതിനാൽ വൻ നികുതിചോർച്ചകൾ കണ്ടെത്താനും തടയാനും നഗരസഭയ്ക്ക് കഴിയുന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.