ഹൈദരാബാദില്‍ പ്രളയം, 11 മരണം; 24 മണിക്കൂറില്‍ പെയ്തത് 300 മില്ലിമീറ്റര്‍ മഴ
കഴിഞ്ഞ 24 മണിക്കൂറില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഹയാത്നഗറില്‍ 300 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂര്‍ കാലയളവില്‍ ഇത്ര വലിയ മഴ മുമ്പ് ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍ ലഭിച്ചത് ഒരു തവണ മാത്രമാണ്. മുമ്പ്. കനത്ത മഴ സെര്‍വറുകളുടെ പ്രവര്‍ത്തനത്തെ പോലും തടസ്സപ്പെടുത്തിയതിനാല്‍ ആ കൃത്യമായ വര്‍ഷം സ്ഥിരീകരിക്കാന്‍ കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
റെക്കോര്‍ഡ് മഴയോടെ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ദുരന്തം അനുഭവിക്കുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ നഗര കേന്ദ്രമായി ഹൈദരാബാദ് മാറിയിരിക്കുകയാണ്. ഈ വര്‍ഷം ഇതിനകം തന്നെ കനത്ത മഴ മൂലം ജയ്പൂര്‍, ബീഹാര്‍, ഗുജറാത്തിലെ സൗരാഷ്ട്ര മേഖല, തീരദേശ കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവ വലിയ പ്രതിസന്ധികള്‍ അനുഭവിച്ചിരുന്നു.
വാരാന്ത്യത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലമാണ് തെലങ്കാനയിലെ പല ജില്ലകളിലും റെക്കോര്‍ഡ് തോതിലുള്ള മഴ പെയ്തത്. ഈ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം മഴ ലഭിച്ചത് രംഗ റെഡ്ഡി ജില്ല, യാദാദ്രി ഭുവനഗിരി ജില്ല, മേഡല്‍-മല്‍ക്കജ്ഗിരി ജില്ല, ഹൈദരാബാദ് ജില്ലകളാണ്. ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ച രാവിലെയും ഹയാത്ത് നഗറില്‍ 300 മില്ലിമീറ്റര്‍ മഴയും യാദാദ്രി ഭുവഗിരിയില്‍ 250 മില്ലിമീറ്റര്‍ മഴയും ലഭിച്ചു.
കനത്ത മഴയെ തുടര്‍ന്ന് തെലങ്കാനയില്‍ മാത്രം വിവിധ അപകടങ്ങളില്‍ 11 പേര്‍ മരിച്ചു. വീടിന്റെ മതില്‍ തകര്‍ന്ന് വീണ് ഒന്‍പത് മാസം പ്രായമായ കുഞ്ഞടക്കമാണ് ഹയാത്ത് നഗറില്‍ മരിച്ചത്. ഹൈദരാബാദിന്‍റെ പല മേഖലകളിലും വെള്ളക്കെട്ടും രൂക്ഷമാണ്. മിക്ക വീടുകളും പ്രളയസമാന സാഹചര്യത്തിലാണ്. ഇടറോഡുകളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ഒഴികി പോവുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
തെലങ്കാനയിലെ 14 ജില്ലകളെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആന്ധ്രാപ്രദേശിലും മഴ തുടരുകയാണ്. ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം ഒസ്മാനിയ സര്‍വകലാശാല മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ സംബന്ധിച്ചുള്ള ഏറ്റവും അപകടകരമായ സാഹചര്യം അവസാനിച്ചെന്നാണ് കാലാവാസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.