പാലാരിവട്ടം പാലം പൊളിക്കരുതെന്നു ഹൈക്കോടതി.; ഇ.ശ്രീധരൻ്റെ വാക്കുകൾ സർക്കാർ വിശ്വസിക്കരുത് എന്ന് ഹർജി
കൊച്ചി: പാലാരിവട്ടം പാലം ഇപ്പോള്‍ പൊളിക്കരുതെന്ന നിര്‍ദ്ദേശവുമായി കേരള ഹൈക്കോടതി. നിലവില്‍ പാലം പൊളിക്കാന്‍ പാടില്ലെന്നും കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ എന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ജിനീയര്‍മാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വരുന്നത്. പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദ്ദേശം വരുന്നത്.
ഇ.ശ്രീധരന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ പാലം പൊളിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോയതെന്നും എന്നാല്‍ ഇതിനുമുന്‍പ് സര്‍ക്കാര്‍ പാലത്തിന്റെ ഭാരപരിശോധന നടത്തണമായിരുന്നുവെന്നും പാലത്തിന് ബലക്ഷയം ഉണ്ടെന്ന് തെളിയിക്കണമായിരുന്നുവെന്നും എന്‍ജിനീയര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
മുന്‍പ്, ഐ.ഐ.ടി വിദഗ്ദ്ധര്‍ പാലത്തില്‍ നടത്തിയ പരിശോധനയില്‍ പാലം പൊളിച്ച് പണിയേണ്ടതില്ല,അറ്റകുറ്റ പണി നടത്തിയാല്‍ മതി എന്ന് കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം മറികടന്നുകൊണ്ടാണ് ഇ. ശ്രീധരനെ മാത്രം വിശ്വസിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. പാലം പൊളിക്കുംമുന്‍പ് കൃത്യമായ പരിശോധന നടത്തേണമെന്നും ഹര്‍ജിയില്‍ എന്‍ജിനീയര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരപരിശോധന നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി മറുപടി നല്‍കുന്നതിനായി സര്‍ക്കാരിന് 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.