പ്രവാസികളെ മടക്കി കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് അവ്യക്തത, കേന്ദ്രവും സംസ്ഥാനവും രാഷ്ട്രീയം കളിക്കുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസികളുടെ മടങ്ങി വരവില്‍ സ്വീകരിക്കേണ്ട നടപടികളില്‍ മുഴുവന്‍ അവ്യക്തതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും പരസ്പര വിരുദ്ധമായാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസാരിക്കുന്നത്. ദിവസവും ഇരുവരും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. വളരെ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
സംസ്ഥാനവും കേന്ദ്രവും നിര്‍ണായക സമയത്ത് കലഹിക്കുന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരാന്‍ കേന്ദ്രത്തിനാണ് കൂടുതല്‍ ഉത്തരവാദിത്വം. എന്നാല്‍ ദുരന്ത മുഖത്ത് കേന്ദ്രവും സംസ്ഥാനവും രാഷ്ട്രീയം കളിക്കുകയാണ്. പ്രവാസികളെ കൊണ്ടുവരാന്‍ എംബസികളിലെ വെല്‍ഫയര്‍ ഫണ്ട് ഉപയോഗിക്കണമെന്ന് പറഞ്ഞ ചെന്നിത്തല പാവപ്പെട്ടവരെ സഹായിക്കാന്‍ നോര്‍ക്ക മുന്നോട്ട് വരണമെന്നും അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്യണം. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറയുന്ന കാര്യത്തില്‍ വിശ്വാസ്യതയില്ലാതായിരിക്കുന്നു. വാര്‍ത്താസമ്മേളനം ദിവസവും നടത്തുന്ന കലാപരിപാടിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. ഇന്ത്യയ്ക്കകത്ത് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ കാര്യങ്ങള്‍ ദുരവസ്ഥയാണ്.
ഇവിടെ നിന്ന് 19 ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയത്. അത് തിരിച്ച് വരുമ്പോള്‍ മലയാളികളെ കൂട്ടി കൊണ്ട് വരാമായിരുന്നു. എന്നാല്‍ കേരളം ഇതുവരെ മലയാളികളെ തിരികെ കൊണ്ടുവരാന്‍ ട്രെയിന്‍ ആവശ്യപ്പെട്ടില്ല. ചെന്നൈ, ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മലയാളികളെ കൊണ്ടുവരാന്‍ തയാറാകണം. പല മലയാളികളും മാനസികമായി പ്രായസത്തിലാണെന്നും സര്‍ക്കാര്‍ വൈകിയാണെങ്കിലും തീരുമാനമെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.