എട്ട് മെട്രോ സ്റ്റേഷനുകൾ അടച്ചു; യുപിയിലും നിരോധനാജ്ഞ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിലും മുൻകരുതലുകൾ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികളുടെയും ഇടത് പാർട്ടികളുടെയും പ്രതിഷേധ മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്നു ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ചെങ്കോട്ടയിൽ റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.
ലക്നൗ ഉൾപ്പെടെ അഞ്ചു ജില്ലകളിൽ ഒട്ടേറെ പേർ അറസ്റ്റിലായി. ഡൽഹിയിൽ എട്ട് മെട്രോ സ്റ്റേഷനുകൾ അടച്ചു. ബിഹാറില്‍ ഇടതു പാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. പട്നയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. എംപിമാരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് വ്യാഴാഴ്ച ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികൾ, ഇടതു സംഘടനകള്‍, യുനൈറ്റഡ് എഗെയിന്‍സ്റ്റ് ഹെയ്റ്റ്, തുടങ്ങി 60ലധികം സംഘടനകള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുക. ഇടതുപാര്‍ട്ടികളുടെ മണ്ഡി ഹൗസിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഷഹീദ് പാർക്കിൽ അവസാനിക്കും.
അതേസമയം, ജാമിയ മില്ലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദ്യാർഥികൾക്കു നേരേയുണ്ടായ പൊലീസ് നടപടിയാണ് ഹൈക്കോടതി പരിശോധിക്കുക. സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.