കൊറോണ; ചൈനയിൽ മരണം 200 കടന്നു; ആഗോള അടിയന്തരാവസ്ഥ; ഇന്ത്യക്കാരെ ഇന്നുമുതൽ തിരിച്ചെത്തിക്കും
ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. ഇതിനിടെ ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി. ഇരുപതോളം രാജ്യങ്ങളിലാണ് കൊറോണ പിടിപെട്ടിരിക്കുന്നത്.
ലോകത്താകെ 9700 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് 20 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിന്‍സിലുമാണ്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാര്‍ഥിനിക്കാണ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യം തൃപ്തികരമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം ചൈനയിലുള്ള ഇന്ത്യക്കാരെ ഇന്നുമുതൽ തിരിച്ചെത്തിക്കും. എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്ന് ചൈനയിലേക്ക് അയക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വുഹാനിലേക്കാണ് പോകുക. ഇതിനായി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം എത്തിച്ചു. 16 ജീവനക്കാരുമായിട്ടാണ് വിമാനം വുഹാനിലേക്ക് പറക്കുന്നത്. രണ്ട് ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ സംഘവും വിമാനത്തിലുണ്ടാകും.