പൗരത്വ നിയമം സ്റ്റേ ഇല്ല; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടിസ്
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു സുപ്രീംകോടതി. രാജ്യമാകെ വലിയ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള 59 ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. വിഷയത്തിൽ കേന്ദ്ര സർക്കാരിനു നോട്ടിസ് അയക്കാൻ കോടതി തീരുമാനിച്ചു. ജനുവരി രണ്ടാം വാരം മറുപടി നൽകണം.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിച്ചത്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഹര്‍ജി നല്‍കിയിരുന്നു. മുസ്‌ലിം ലീഗ്, ഓൾ അസം വിദ്യാർഥി യൂണിയൻ, അസം ഗണപരിഷത്ത്, ഓൾ അസം അഭിഭാഷക അസോസിയേഷൻ തുടങ്ങിയവയുടെയും തൃണമൂൽ എംപി മൊഹുവ മൊയ്ത്രയുടെയും ഹർജികളാണു പട്ടികയിലുള്ളത്. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ അധ്യക്ഷനായ കേരള മുസ്‌ലിം ജമാഅത്തും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നിയമം റദ്ദാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു.