ഇന്ത്യന്‍ സൈനികരുമായുള്ള സംഘര്‍ഷത്തിന് മുൻപ് ആയോധനകലാ വിദഗ്ധരേയും പര്‍വ്വതാരോഹകരേയും ചൈന അതിര്‍ത്തിയിലെത്തിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ സൈനികരുമായുള്ള സംഘര്‍ഷത്തിന് മുൻപ് ആയോധനകലാ വിദഗ്ധരേയും പര്‍വ്വതാരോഹകരേയും ചൈന അതിര്‍ത്തിയിലെത്തിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചൈനീസ് മിലിറ്ററി മാധ്യമമായ ചൈന നാഷണല്‍ ഡിഫന്‍സ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ജൂണ്‍ 15ന് മുൻപ് തന്നെ അഞ്ച് പുതിയ സൈനിക വിഭാഗങ്ങളെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ നൂറുകണക്കിന് സൈനികര്‍ അണി നിരക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ചൈനീസ് മാധ്യമമായ സി.സി.ടി.വി വാര്‍ത്ത പുറത്തുവിട്ടിരുന്നു. സംഘര്‍ഷത്തിന് തൊട്ടുമുൻപ് ചൈന അതിര്‍ത്തിയിലെത്തിച്ചവരില്‍ ഒളിംപിക്‌സ് ദീപശിഖ എവറസ്റ്റിന് മുകളിലെത്തിച്ച സംഘാംഗങ്ങളുമുണ്ടായിരുന്നു. പര്‍വ്വതാരോഹണത്തിന് പ്രത്യേകം പരിശീലനം നേടിയ സംഘമാണിത്
എന്‍ബോ ഫൈറ്റ് ക്ലബിലെ ആയോധനകലാ വിദഗ്ധരുടെ സാന്നിധ്യം പൊടുന്നനെയുള്ള പ്രത്യാക്രമണങ്ങളെ സഹായിക്കുമെന്ന് ടിബറ്റ് കമാന്‍ഡര്‍ വാങ് ഹെയ്ജിയാഗ് പറഞ്ഞുവെന്നും ചൈന നാഷണല്‍ ഡിഫെന്‍സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവരെ എത്തിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉണ്ടായ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലായിരുന്നു അത്.
സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവഹാനിയുണ്ടായത്. ആയുധങ്ങളുപയോഗിക്കാതെ കല്ലുകളും കൈകാലുകളും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. 1962ലെ ഇന്ത്യ ചൈന യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ സൈനികര്‍ ആയുധങ്ങള്‍ ഉപയോഗിക്കില്ലെന്ന ധാരണ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുണ്ട്. എന്നാല്‍ സംഘര്‍ഷത്തിന് പിന്നാലെ അസാധാരണമായ സാഹചര്യങ്ങളില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് തോക്കുകള്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.