കേന്ദ്ര നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനും ബാധകം; പൂർണ്ണ വിവരങ്ങൾ ഇങ്ങനെ
ലോക്ക്ഡൗണ്‍ മേയ് 21 വരെ നീട്ടിയ പശ്ചാത്തലത്തില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനും ബാധകമെന്ന് മുഖ്യമന്ത്രി. അതേസമയം ജില്ലയ്ക്കകത്ത് ജല ഗതാഗതം ഉള്‍പ്പടെ എല്ലാ ഗതാഗതങ്ങളും അനുവദിക്കും. എന്നാല്‍ 50 ശതമാനം യാത്രക്കാര്‍ മാത്രമേ പാടുള്ളു. അതാത് ജില്ലയ്ക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് പ്രശ്നമുണ്ടാകില്ല. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യാം. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ് യാത്ര അനുവദിച്ചിരിക്കുന്നത്. ഇതിന് പ്രത്യേക യാത്ര പാസും ആവശ്യമില്ല.
ലോക്ക്ഡൗണ്‍ മൂലം ഒറ്റപ്പെട്ട് പോയ വിദ്യാര്‍ഥികളെയും തൊഴിലാളികള്‍ക്കും വീടുകളില്‍ പോകുന്നതിനും കൂട്ടികൊണ്ടു പോകുന്നതിനും അനുമതി നല്‍കും.
കാറുള്‍പ്പടെയുള്ള ടാക്സികളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ക്കും കുടുംബമാണെങ്കില്‍ മൂന്ന് പേര്‍ക്കും യാത്ര ചെയ്യാം. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാളും കുടുംബമാണെങ്കില്‍ മൂന്ന് പേര്‍ക്കും ബൈക്ക് യാത്രയ്ക്ക് കുടുംബാംഗമാണെങ്കില്‍ പിന്‍സീറ്റ് യാത്രയും അനുവദിക്കും. വാണിജ്യ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും തുറക്കുന്ന കാര്യത്തില്‍ മാളുകളല്ലാത്ത ഷോപ്പിങ് കോംപ്ലക്സുകളില്‍ ആകെയുള്ള കടകളുടെ 50 ശതമാനം തുറക്കാം. ഇത് കോംപ്ലക്സ് കൂട്ടായ്മയ്ക്ക് തന്നെ തീരുമാനിക്കാം.
എല്ലാ മേഖലകളിലും, 65 വയസ്സിനു മുകളിലുള്ള വ്യക്തികള്‍, രോഗാവസ്ഥയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ തുടരണം. അവശ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആരോഗ്യ ആവശ്യങ്ങള്‍ക്കല്ലാതെ ഇവര്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍ കട്ടിങ്ങിനും ഹെയര്‍ ഡ്രസിങ്ങിനും തുറക്കാം. എന്നാല്‍ എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അപ്പോയിന്റ്മെന്ര് എടുക്കാനുള്ള സാഹചര്യം ഒരുക്കണം. ഒരു സമയം 2 പേരില്‍ കൂടുതല്‍ കാത്തിരിക്കാന്‍ പാടില്ല. സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിച്ച് കഴിഞ്ഞാല്‍ ക്ലബ്ബുകളിലും സാമൂഹിക അകലം പാലിച്ച് അംഗങ്ങള്‍ക്ക് മദ്യവും ഭക്ഷണവും വിതരണം ചെയ്യാമെന്ന് മുഖ്യമന്ത്രി. എന്നാല്‍ മെമ്പര്‍മാരല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കരുത്. കള്ള് ഷാപ്പുകളില്‍ കള്ളും ആഹാരവും വിതരണം ചെയ്യാം.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഒഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി ദിവസമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷ ഒരുക്കള്‍ക്കായി പ്രവര്‍ത്തിക്കാം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ 51 മുതല്‍ 60 വരെയുള്ള ചട്ടങ്ങള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188-ാം വകുപ്പ് പ്രകാരവും മറ്റ് ഉചിതമായ ചട്ടങ്ങള്‍ പ്രകാരവും നിയമ നടപടി.
കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഡല്‍ഹിയില്‍ നിന്ന് മേയ് 20 ബുധനാഴ്ച കേരളത്തിലേക്ക് ട്രെയിന്‍ പുറപ്പെടു. ബിഹാര്‍, പഞ്ചാബ്. കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനുകളുണ്ടാകും. ഒരു സംസ്ഥാനത്ത് നിന്നോ ഒരു സ്റ്റേഷനില്‍ നിന്നോ 1200 യാത്രക്കാരാകുന്ന മുറയ്ക്കാണ് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുന്നത്. സംസ്ഥാനം നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി.