സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം; ഒരു മാസത്തെ വേതനം നിർബന്ധം
തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സാലറി ചാലഞ്ച് വഴി പണം കണ്ടെത്താനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ജീവനക്കാർ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധമായും കൈമാറണമെന്നാണ് നിലവിലെ തീരുമാനം. ജീവനക്കാരുടെ പ്രതികരണം നോക്കിയശേഷം മാത്രമേ ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്.
എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശമുണ്ട്. മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതിനകംതന്നെ ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയില്‍ വെട്ടിക്കുറയ്ക്കുമോ എന്ന കാര്യവും സ്ഥിരീകർക്കാനുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ സംഘടനകള്‍ സാലറി ചലഞ്ച് തത്ത്വത്തില്‍ അംഗീകരിച്ചതിനാല്‍ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തെലങ്കാന, ആന്ധപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ ശമ്പളം ഇതിനകം വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സാലറി ചാലഞ്ച് വഴി പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഉടൻ ക്ഷാമബത്ത (ഡിഎ) കുടിശിക അനുവദിച്ചേക്കുമെന്നാണ് വിവരം. 775 കോടി രൂപയാണ് രണ്ട് ഡിഎ കുടിശിക അനുവദിക്കാൻ സർക്കാരിനു വേണ്ടത്. മൂന്നാം ഡിഎ കുടിശിക കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടില്ല. സാലറി ചാലഞ്ച് വഴി ഇൗ തുകയിൽ നല്ലൊരു പങ്കും തിരികെ വാങ്ങിയാൽ സർക്കാരിനു ഫലത്തിൽ പണച്ചെലവില്ല.
സാലറി ചാലഞ്ചിൽനിന്ന് കുറഞ്ഞ വരുമാനക്കാരെ ഒഴിവാക്കണമെന്ന നിലപാട് സർക്കാരിനുമുണ്ട്. മറ്റുള്ളവരിൽനിന്ന് ഒരു മാസത്തെ ശമ്പളം എങ്ങനെ ഇൗടാക്കാൻ കഴിയുമെന്നും നിയമോപദേശം ആവശ്യമാണ്. തെലങ്കാന സർക്കാർ ശമ്പളത്തിന്റെ 75% വരെ ജീവനക്കാരിൽനിന്നു നിർബന്ധിതമായി ഇൗടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആന്ധ്രയും ഇൗ വഴിക്കാണ്. ആ രണ്ട് സംസ്ഥാനങ്ങളുടെയും നീക്കം നിയമപരമായി വിജയിച്ചാൽ കേരളത്തിനും ആ വഴിക്കു നീങ്ങാനാകും. അതിനാലാണ് നിർബന്ധിത ഇൗടാക്കലിന് കാത്തിരിക്കാമെന്ന് ആലോചിക്കുന്നത്.