
ചായ കുടിച്ചിരുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് ഇടിച്ചുകയറി വിദ്യാർഥി മരിച്ചു; നാലുപേർക്ക് പരിക്ക്
അടയ്‌ക്കാപുത്തൂർ ജങ്‌ഷനുസമീപം ഹോട്ടലിനുമുന്നിൽ ചായ കുടിച്ചിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഇടിച്ചുകയറി വിദ്യാർഥി മരിച്ചു. മലപ്പുറം തിരൂർ ചമ്രവട്ടം വാക്കയിൽ തഹ്സീൽ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. മുണ്ടൂർ പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ വ്യാഴം പുലർച്ചെ 2.30നാണ് അപകടം. കോഴിക്കുഞ്ഞുങ്ങളുമായി പാലക്കാട് ഭാഗത്തുനിന്ന് ചെർപ്പുളശേരി ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് പാതയോരത്തെ ഹോട്ടലിനുമുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സാരമായി പരിക്കേറ്റ തഹ്സീലിനെ ഉടൻ മാങ്ങോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ 3.45ന് മരിച്ചു.
ഒപ്പമുണ്ടായിരുന്ന സിനാൻ ( 21), നിയാസ് (20), മുഹമ്മദ് സ്വാലിഹ് (19) എന്നിവർക്ക് പരിക്കേറ്റു. വയനാട് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ ബിഫാം വിദ്യാർഥികളാണ്. ഇവർ ഹോട്ടലിനു മുന്നിലിരുന്ന് ചായ കുടിക്കുന്നതിനിടയിലായിരുന്നു അപകടം. ചായക്കടയിലുണ്ടായിരുന്ന ലോറി ഡ്രൈവർ കർണാടക സ്വദേശിയായ ശ്രീസെയിലിനും (44) പരിക്കേറ്റു. പിക്കപ്പ് ഇടിച്ച് നിർത്തിയിട്ട രണ്ട് ബൈക്കുകൾ പൂർണമായി തകർന്നു. പിക്കപ്പ് ഡ്രൈവർ കൊപ്പം കൈപ്പുറം കങ്കാടി വീട്ടിൽ മുഹമ്മദ് ഫാസിൽ (21), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഷെരീഫ് എന്നിവർക്ക് പരിക്കില്ല. പിക്കപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെർപ്പുളശേരി പൊലീസ് കേസെടുത്തു.