തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു; സൗകര്യങ്ങൾ ഉറപ്പാക്കാൻ റിട്ടേണിങ് ഓഫിസർമാർക്കു നിർദേശം
ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലും പോളിങ് ബൂത്തുകളുടെ സൗകര്യങ്ങളും തപാൽ വോട്ട് വിതരണത്തിന്റെ ക്രമീകരണങ്ങളും ഉറപ്പാക്കാൻ ജില്ലയിലെ റിട്ടേണിങ് ഓഫിസർമാർക്കു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശം നൽകി.
ഓക്‌സിലിയറി ബൂത്തുകളടക്കം 4,164 പോളിങ് ബൂത്തുകളാണ് ഈ തെരഞ്ഞെടുപ്പിനു ജില്ലയിലുള്ളത്. ഇവിടങ്ങളിലെല്ലാം വോട്ടെടുപ്പിനുള്ള പൂർണ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ റിട്ടേണിങ് ഓഫിസർമാർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു കളക്ടർ പറഞ്ഞു. ഭിന്നശേഷിക്കാർക്കായുള്ള റാമ്പുകൾ ഇല്ലാത്ത ബൂത്തുകളിൽ അടിയന്തരമായി അവ സജ്ജമാക്കാൻ നിർമിതി കേന്ദ്രത്തിനു നിർദേശം നൽകിയിട്ടുണ്ട്. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെ.എസ്.ഇ.ബിക്കും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ട്.
ജലവിതരണ സംവിധാനത്തിനു വാട്ടർ അതോറിറ്റി പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ട്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഓക്‌സിലിയറി ബൂത്തുകളിൽ ബയോ ടോയ്‌ലറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഉറപ്പാക്കും. അതതു മണ്ഡലങ്ങളിൽ ഈ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നു റിട്ടേണിങ് ഓഫിസർമാർ ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷൻ തപാൽ വോട്ട് അനുവദിച്ചിരിക്കുന്ന 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റിവായും ക്വാറന്റൈനിലും കഴിയുന്നവർ, അവശ്യ സർവീസ് ജീവനക്കാർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നതും ബാലറ്റ് പേപ്പറുകൾ നൽകുന്നതുമടക്കമുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി എല്ലാ മണ്ഡലങ്ങളിലും പൂർത്തിയാക്കണം. തെരഞ്ഞെടുപ്പു സംബന്ധിച്ചു പൊതുജനങ്ങൾക്കു ബോധവത്കരണം നടത്തുന്ന സ്വീപ്പ് പ്രവർത്തനങ്ങൾ റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ ഓരോ മണ്ഡലങ്ങളിലും പരമാവധി കേന്ദ്രങ്ങളിൽ സംഘടിപ്പിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേയും റിട്ടേണിങ് ഓഫിസർമാർ യോഗത്തിൽ പങ്കെടുത്തു.