സംസ്ഥാനത്ത് നാശം വിതച്ച് ശക്തമായ കാറ്റും മഴയും; ഒരു മരണം
സംസ്ഥാനത്ത് കാറ്റും മഴയും കനത്ത നാശം വിതയ്ക്കുന്നു. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം കടപുഴകി വീണ് ഗൂഡല്ലൂർ സ്വദേശി പെരുമായി എന്ന തൊഴിലാളി മരിച്ചു. മൂന്നാറിൽ ദേശീയപാതയോരത്ത് ഭൂമി ഇടിഞ…

സംസ്ഥാനത്ത് കാറ്റും മഴയും കനത്ത നാശം വിതയ്ക്കുന്നു. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം കടപുഴകി വീണ് ഗൂഡല്ലൂർ സ്വദേശി പെരുമായി എന്ന തൊഴിലാളി മരിച്ചു. മൂന്നാറിൽ ദേശീയപാതയോരത്ത് ഭൂമി ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തൃശ്ശൂർ പൂമല ഡാമിന്റെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാം തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 'ബഹറുൽ ഇസാൻ' എന്ന ബോട്ട് കടലിൽ ശക്തമായ കാറ്റിൽപ്പെട്ടെങ്കിലും അതിലുണ്ടായിരുന്ന അമ്പതിലധികം മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയിലെ ചെക്യാട് മിന്നൽ ചുഴലിയിൽ വ്യാപകമായി മരങ്ങൾ കടപുഴകി. കല്ലാച്ചിയിൽ നാല് വീടുകൾക്ക് മുകളിലേക്ക് മരം വീണു. താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള പൊതുക്കിണർ ഇടിഞ്ഞുതാഴ്ന്നത് ആശങ്ക പരത്തി. മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കാസർഗോഡ് ചെറുവത്തൂരിലും കള്ളാറിലും വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെ മലയോര-തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.




