ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മേഖലയിലെ ആക്രമണങ്ങൾക്കായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന് (IRGC) വിവരങ്ങൾ ചോർത്തി നൽകിയെന്ന കണ്…

ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മേഖലയിലെ ആക്രമണങ്ങൾക്കായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന് (IRGC) വിവരങ്ങൾ ചോർത്തി നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയുടെ നടപടി. ശിക്ഷിക്കപ്പെട്ടവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളെല്ലാം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
രണ്ട് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ കേസിലെ പ്രതി രാജ്യത്തിന് പുറത്ത് ഒളിവിലാണ്. ഇറാന്റെ ആക്രമണ സമയത്ത് രാജ്യത്തെ സുപ്രധാന വിവരങ്ങൾ ചോർത്തുന്നതിനായി ബഹ്‌റൈനിൽ മറ്റൊരു ഏജന്റിനെ റിക്രൂട്ട് ചെയ്തതിനാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
രണ്ടാമത്തെ കേസിൽ പ്രതിയായ വ്യക്തി ഐആർജിസിയുമായി ബന്ധപ്പെട്ട ഓൺലൈൻ അക്കൗണ്ടുകൾ വഴി വിവരങ്ങൾ കൈമാറിയതായാണ് കണ്ടെത്തൽ. ബഹ്‌റൈനിലെ വിവിധ സുപ്രധാന സ്ഥാപനങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളും, അടുത്തതായി ആക്രമിക്കാൻ സാധ്യതയുള്ള പ്രധാന സ്ഥലങ്ങളുടെ കോർഡിനേറ്റുകളും ഇയാൾ ചോർത്തി നൽകിയതായി അന്വേഷണത്തിൽ വ്യക്തമായി. രാജ്യത്തെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇവർ കൈമാറിയതെന്ന് കോടതി വിലയിരുത്തി.




