കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്
2025-ലെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസിനും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിജയ്. കരൂരിൽ താൻ റാലി നടത്തിയ സമയത്ത് പോലീസിനെ വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്…

2025-ലെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസിനും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിജയ്. കരൂരിൽ താൻ റാലി നടത്തിയ സമയത്ത് പോലീസിനെ വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും, അവർ തന്നോട് ചതി കാണിച്ചുവെന്നും വിജയ് തുറന്നടിച്ചു. നാമക്കലിലെ യോഗം കഴിഞ്ഞ് കരൂരിലേക്ക് വരുമ്പോൾ അവിടുത്തെ യഥാർത്ഥ സാഹചര്യം പോലീസ് മുൻകൂട്ടി അറിയിച്ചിരുന്നില്ല. കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ ആ പരിപാടി തന്നെ താൻ റദ്ദാക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കരൂരിൽ നടത്തിയ വൈകാരികവും ആവേശോജ്ജ്വലവുമായ പ്രസംഗത്തിലാണ് വിജയ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ടിവിയിൽ തന്റെ ചിത്രം കണ്ട് 'വിജയ് അണ്ണാ' എന്ന് വിളിച്ച് സ്നേഹം പ്രകടിപ്പിച്ച കുഞ്ഞുങ്ങൾ അടക്കമാണ് ആ അപകടത്തിൽപ്പെട്ടതെന്നും, ആ ദൃശ്യങ്ങൾ മനസ്സിൽ നിന്ന് മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയൊരു പ്രതിസന്ധിയുണ്ടായപ്പോൾ അതിന്റെ ഉത്തരവാദിത്തം തന്റെ മേൽ ചാരാനും, വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുമാണ് എതിരാളികൾ ശ്രമിച്ചത്. താൻ ഓടിയൊളിച്ചുവെന്ന് പരിഹസിച്ചവരോട്, പ്രതിസന്ധികളിൽ ഭയന്നോടുന്നവനല്ല താനെന്ന് വിജയ് മറുപടി നൽകി. പണത്തേക്കാൾ തനിക്ക് വലുത് ജനങ്ങളാണെന്നും അവർക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയവനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ഓഫീസുകളിൽ കാര്യങ്ങൾക്കായി എത്തുന്ന ജനങ്ങളെ ഉദ്യോഗസ്ഥർ ഇനി വട്ടംകറക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ജനങ്ങൾക്കായി സംസാരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും ഇനി ഒരു കള്ളപ്പണിയും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് നമുക്ക് ചതി പറ്റിയിട്ടുണ്ടാകാം, എന്നാൽ ഇനി അത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും, രാഷ്ട്രീയ കച്ചവടത്തെ ഈ തിരഞ്ഞെടുപ്പ് അടിച്ചൊതുക്കിയെന്നും വിജയ് പ്രസംഗത്തിൽ പറഞ്ഞു.




