നിങ്ങളിതിനെ പ്രണയമെന്നാണോ വിളിക്കുന്നത് ?
വിവരമില്ലായ്മ ഒരു കുറ്റമല്ല പക്ഷെ അത് ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നിടത്താണ് പ്രശ്നം. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ആഘോഷിച്ച റഹ്മാന്റെയും സജിതയുടെയും പത്തു വർഷത്തെ പ്രണയത്തെയും ജീവിതത്തെയും കുറിച്ചാണ്.
പതിനെട്ടാം വയസ്സിൽ വീടും വീട്ടുകാരെയും തന്റെ എല്ലാ സ്വാതന്ത്രത്തെയും ഉപേക്ഷിച്ചു ഒരു പെണ്കുട്ടി പ്രണയത്തിന് വേണ്ടി ഒരു കുഞ്ഞി മുറിയിലേക്ക് തന്റെ ജീവിതത്തെ പറിച്ചു നടന്നു. പ്രണയിനിയെ കൂടെ നിർത്താൻ അവൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തു കാമുകൻ പത്തു വർഷം ആ മുറിയിൽ അവളെ ഒളിപ്പിച്ചു വയ്ക്കുന്നു. പുറത്തു വന്ന ഈ വർത്തയിലെ സത്യാവസ്ഥ എന്താണെന്ന് ഒന്നുകൂടെ പരിശോധിക്കേണ്ടി ഇരിക്കുന്നു. പത്തു വർഷത്തിനിടക്കു ഒരു അസുഖവും വരാതെ,ഒരിക്കൽ പോലും പകൽ മൂത്രമൊഴിക്കാൻ പോലും പോകാതെ ,ആർത്തവ ദിവസങ്ങളിൽ കൂടെ മുറിയിൽ കുത്തി ഇരുന്ന് ടിവി കണ്ടു എന്നു പറയുന്ന സജിതയുടെ ജീവിതം എനിക്ക് അവിശ്വസിനീയം തന്നെ ആണ്.
ഇവർക്ക് ഇത്തരമൊരു സാഹചര്യത്തിൽ കൂടെ കടന്നു പോകേണ്ടി വന്നെങ്കിൽ അതിന് നാം ഉൾപ്പെടുന്ന സമൂഹം തന്നെയാണ് കുറ്റക്കാർ. പ്രണയം പാപമായി കരുതുന്ന ഈ നാട്ടിൽ അന്യ മതത്തിൽ പെട്ട ഒരു പെണ്കുട്ടിയോടൊപ്പം ജീവിക്കാൻ ഇത്ര വലിയ സാഹസികത കാണിച്ചതിൽ അത്ഭുതമില്ല. പ്രണയ സാക്ഷാത്കാരത്തിനായി നടത്തുന്ന ഒളിച്ചോട്ടങ്ങളുടെയും ഒരുമിച്ചുള്ള ആത്മഹത്യകളുടേയും മറ്റൊരു വേർഷനായി ഇതിനെ കാണാം. പ്രണയത്തിൻറെ പേരിൽ പത്തു വർഷത്തോളം ഒരു പെണ്കുട്ടിക്ക് നഷ്ടമായ മനുഷ്യാവകാശങ്ങൾക്ക് നമ്മൾ കൂടെയാണ് ഉത്തരവാദി.
പക്ഷെ പറയാനുള്ളത് ഇതിനെ കാഞ്ചന മൊയ്ദീൻ പ്രണയമായ് മഹത്വവത്കരിച്ചു സജിതക്ക് ഇനി താജ്മഹൽ പണിയണമെന്നു പറയുന്നവരോടാണ്. പുറം ലോകം കാണാതെ, നല്ല ഭക്ഷണം കഴിക്കാതെ, അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ മറ്റൊരു മനുഷ്യന്റെ മുഖം കാണാതെ ,സംസാരിക്കാതെ, ഒരു പെണ്കുട്ടി പത്തു വർഷം ജീവിക്കേണ്ടി വന്ന ഗതികേടിനെ ആണോ നിങ്ങൾ പ്രണയമെന്ന് വിളിക്കുന്നത് ? ഒരു ദിവസം ഫോണില്ലാതെ ഒറ്റക്ക് വീട്ടിൽ ഇരിക്കേണ്ടി വന്നാൽ തന്നെ ശ്വാസം മുട്ടുന്നുവരാണ് നമ്മളൊക്കെ. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് പരസ്പരം കണ്ടും കേട്ടും തന്നെയാണ് ജീവിക്കേണ്ടത് അപ്പോൾ ഇതൊന്നുമില്ലാതെ വർഷങ്ങൾ ജീവിക്കേണ്ടി വന്ന ആ പെണ്കുട്ടിയുടെ മാനസിക നിലയും അവർ കടന്നു പോയിട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഒന്നു ചിന്തിച്ചു നോക്കൂ.
മറ്റൊരാൾ നിങ്ങൾക്ക് വേണ്ടി എത്രമേൽ ത്വജിക്കുന്നു വിഷമിക്കുന്നു എന്നതാണ് അവർക്ക് നിങ്ങളോടുള്ള പ്രണയം എന്ന തെറ്റായ ധാരണയാണ് ഇതിനെ മഹത്വവത്കരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം. ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാം പ്രണയമാണോ ? അവർക്ക് സ്വപ്നങ്ങൾ ഇല്ലേ ഇഷ്ടങ്ങളില്ലേ ? അഭിപ്രായങ്ങളില്ലേ ? ഞാൻ അവൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട് എന്നു പറയുന്ന റഹ്മാനോടൊപ്പം ഇത്രയും മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടും ഞാൻ 10 വർഷം ടിവി കണ്ടു സന്തോഷമായി ജീവിച്ചു എന്നു പറഞ്ഞ സജിതയെ കൂടെ കാര്യമായ കൗണ്സിലിങിന് വിധേയമാക്കേണ്ടി ഇരിക്കുന്നു. തിരിച്ചറിവ് ഉണ്ടാവുന്ന മുൻപേ പതിനെട്ടാം വയസ്സിൽ എടുത്ത ഒരു തീരുമാനത്തെ ഇത്രയും കാലം മുന്നോട്ട് കൊണ്ടു പോകാൻ അവരെ പ്രേരിപ്പിച്ചതെന്താണെന്നും അന്വേഷിക്കണം.
സജിത നിഷ്കളങ്കമായ പ്രണയത്തിന്റെ ഉദാത്തമായ മാതൃകയൊന്നുമല്ല. പ്രണയം എന്ന് തെറ്റി ധരിപ്പിച്ചു നാം കൊണ്ടാടുന്ന ബോധമില്ലായ്മയുടെ പ്രതീകം മാത്രമാണ്. ക്ലാസ്സിൽ നിന്നും ബലമായി വിളിച്ചിറക്കി പുറത്തു കൊണ്ടു പോയി പഠിപ്പിക്കുന്ന നായകനും, തട്ടി കൊണ്ടു പോയി മുറിയിൽ കെട്ടിയിട്ട നായകനോട് പ്രണയം തോന്നുന്ന നായികയും ഒടുവിൽ ഇതെല്ലാം നിന്നോടെനിക്കുള്ള സ്‌നേഹത്തിന്റെ ഭ്രാന്തുകളാണെന്ന മാസ്സ് ഡയലോഗിൽ പുളകം കൊണ്ടു കയ്യടിച്ചു തിയേറ്റർ വിട്ടിറങ്ങുന്ന കാണികളും പ്രണയത്തെ ഇങ്ങനെ വ്യാഖ്യനിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
ഇവിടെ ആദ്യം മാറേണ്ടത് പ്രണയത്തിന് നിങ്ങൾ നൽകുന്ന നിർവചനങ്ങളാണ്. മറ്റൊരാളുടെ സന്തോഷങ്ങളെ അവകാശങ്ങളെ ഇല്ലാതാക്കികൊണ്ടു നിങ്ങൾ ജീവിതത്തോട് ചേർത്തു നിർത്തുന്നതൊന്നും പ്രണയമല്ല. നിങ്ങളുടെ കൂടെ നിൽക്കാൻ മറ്റൊരാൾ നടത്തേണ്ടി വരുന്ന വിട്ടുവീഴ്ചകളിലൂടെ പ്രണയത്തെ അളക്കാൻ കഴിയില്ല. അനുസരിപ്പിച്ചും അടക്കിയും ഒരിഷ്ടവും നേടാൻ കഴിയില്ല. ലോകത്തു ഒരു അടിമയും തന്റെ ഉടമയെ സ്നേഹിച്ച ചരിത്രമില്ല. ഒരു കൂട്ടിലിട്ട് നിങ്ങൾ അവർക്ക് സ്നേഹവും പ്രണയവും രതിയും കൊടുത്താലും ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ.
---ലേഖിക: നിമ്ന വിജയ്