വട്ടിയൂർകാവിലേത് മേയർ ബ്രോയുടെ സമഗ്ര മുന്നേറ്റം
തിരുവനന്തപുരം : അനന്തപുരിയുടെ "മേയർ ബ്രോ' ഇനി വട്ടിയൂർക്കാവുകാരുടെ "എംഎൽഎ ബ്രോ'. ഉപതെരഞ്ഞെടുപ്പ് നടന്ന വട്ടിയൂർക്കാവിൽ എൽഡിഎഫിന് മിന്നുന്ന ജയം. എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് 14465 വോട്ടുകൾക്ക് വിജയിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാർഥി മൂന്നാംസ്ഥാനത്തായ മണ്ഡലത്തിലാണ് ഇടതുപക്ഷത്തിന്റെ വൻകുതിപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാർ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളും നേടി. നോട്ടയാണ് നാലാം സ്ഥാനത്ത്.
യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലടക്കം ലീഡ് നേടിയാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ കൂടിയാണ് വി കെ പ്രശാന്തിന്റെ ഉജ്വല വിജയം. പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ എൽഡിഎഫിനായിരുന്നു ലീഡ്. ബിജെപി വോട്ടുകളിൽ വലിയ ഇടിവുണ്ടായി. സമുദായസംഘടനകളടക്കം യുഡിഎഫിന് പരസ്യമായി വോട്ട് ചോദിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത് എന്നതാണ് ശ്രദ്ധേയം.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ (ഐഎൻസി) : 51322 (37.43%), കുമ്മനം രാജശേഖരൻ (ബിജെപി) : 43700 (31.87%), ടി എൻ സീമ (സിപിഐ എം) : 40441 (29.50%) എന്നിങ്ങനെയായിരുന്നു വോട്ടുനില. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനായിരുന്നു വട്ടിയൂർക്കാവിൽ ലീഡ്. ശശി തരൂർ INC 53545 39.46%, കുമ്മനം രാജശേഖരൻ BJP 50709 37.3%, സി ദിവാകരൻ CPI 29414 29.6% എന്നിങ്ങനെയായിരുന്നു വോട്ടുനില.