ശബരിമല ഉത്സവം ഉപേക്ഷിച്ചു, ചടങ്ങ് മാത്രമായി നടത്തും; ഭക്തരെ പ്രവേശിപ്പിക്കില്ല; 'ജനങ്ങളുടെ ആരോഗ്യം പ്രധാനം'
തിരുവനന്തപുരം: തന്ത്രിയുടെ നിര്‍ദേശം മാനിച്ച് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
'ഉത്സവം ചടങ്ങായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആരാധാനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. മദ്യശാലകള്‍ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ തുറക്കാത്തത് മനഃപൂര്‍വ്വമാണെന്നും ബിജെപിയും കോണ്‍ഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുള്ളതിനാലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരുമായും മറ്റു ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവെന്നും' കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ക്ഷേത്രം തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. അവരിപ്പോൾ പ്ലേറ്റ് മാറ്റിയിരിക്കുകയാണ്. ആരാണ് ഭക്തർക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതെന്ന് അരിയാരം കഴിക്കുന്ന ജനങ്ങൾക്കറിയാമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഭക്തർക്ക് വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത തന്ത്രി മഹേഷ് മോഹനരര് പറഞ്ഞു. ദേവസ്വം ബോർഡും തന്ത്രിയും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. കാര്യങ്ങൾ പരസ്‌പരം ചർച്ചചെയ്‌താണ് പോകുന്നത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഉത്സവം മാറ്റിവെക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും തന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും ചർച്ചയിൽ പങ്കെടുത്തു.