ഈ ദുരന്തചിത്രം കണ്ണീരാവുന്നു
കടൽത്തീരത്ത് മരിച്ചു കിടന്ന മൂന്ന് വയസുള്ള സിറിയൻ ബാലൻ ഐലൻ കുർദിയെ ആരും മറക്കാനിടയില്ല. അതെ വേദന നൽകുന്ന മറ്റൊരു കാഴ്ചക്ക് ലോകം സാക്ഷിയാവുന്നു. അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കിടക്കുന്ന ഒരു പിതാവിന്റെയും മകളുടെയും ചിത്രമാണ് ലോകത്തെ ഇപ്പോള്‍ കണ്ണീരണിയിക്കുന്നത്.
കമഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍. മരണത്തിന്റെ ആഴങ്ങളിലേക്ക് ആണ്ട് പോകുമ്പോഴും ആ പിതാവിന്റെ കൈ പിഞ്ചോമനയെ ചേര്‍ത്തുപിടിച്ചിരുന്നു. അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളിലായിരുന്നു കുട്ടി. കൈവിടാത്ത സ്നേഹത്തിന് പക്ഷേ മറുകര എത്താനായില്ല. അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ റിയോ ഗ്രാന്‍ഡെ തീരത്താണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഇത് അമേരിക്കയുടെ ഐലാന്‍ കുര്‍ദി നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
മെക്സിക്കന്‍ ദിനപത്രമായ ലാ ജൊര്‍ണാഡയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ഒസ്‌കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് രമീരസും മകള്‍ വലേരിയയുമാണ് അഭയാര്‍ഥി ജീവിതത്തിന്റെ നൊമ്പരമായി മാറിയത്. അമേരിക്കയില്‍ അഭയം കിട്ടാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് രമീരസ് മകളുമായി ഞായറാഴ്ച നീന്തിത്തുടങ്ങിയത്. തിങ്കളാഴ്ചയാണ് മൃതദേഹം കിട്ടിയത്.