സുഷമ സ്വരാജിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കള്‍
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കള്‍. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സുഷമയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
സുഷമാ സ്വരാജിന്റ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതിപക്ഷ നേതാവിന്റെ അനുശോചനം
അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ആദരാഞ്ജലികൾ വിദേശത്ത് കുടുങ്ങിയ മലയാളികൾക്ക് വേണ്ടി കത്തെഴുതുമ്പോഴും ട്വീറ്റ് ചെയ്യുമ്പോഴും ചടുലമായി നടപടി എടുത്ത മന്ത്രി ആയിരുന്നു സുഷമാ സ്വരാജ്. അവരുടെ വിയോഗം രാജ്യത്തിന് നഷ്ടമാണ്. കുടുംബത്തിന്റെയും സ്നേഹിതരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ അനുശോചിച്ചു
മുൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ദീനാനുകമ്പയും നയതന്ത്ര വൈദഗ്ദ്ധവ്യവും ഉള്ള നേതാവായിരുന്നു സുഷമാ സ്വരാജ്. വിവിധ വിഷയങ്ങളിൽ അവർ നടത്തിയിട്ടുള്ള ഇടപെടലുകൾ ബാവാ അനുസ്മരിച്ചു.
സുഷമാ സ്വരാജിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.'സുഷമാ സ്വരാജിന്‍റെ വിടവാങ്ങല്‍ ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അനുശോചനമറിയിക്കുന്നു.' എന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.
സുഷമ സ്വരാജിന്‍റെ മരണം രാജ്യത്തിന് തീരാനഷ്ടമെന്നും തന്നെ സംബന്ധിച്ചിടത്തോളം ഏറെ അവിശ്വസനീയമായ വാര്‍ത്തയാണെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ പ്രതികരണം.
'ബിജെപി മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ ശ്രീമതി സുഷമാ സ്വരാജിന്‍റെ അകാല വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണ്. ഇറാഖില്‍ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാന്‍ കേരളം സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ കാണിച്ച ആത്മാര്‍ത്ഥയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഓര്‍ക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവര്‍ത്തകയാണ് സുഷമാ സ്വരാജ്'- ഉമ്മന്‍ചാണ്ടി പറഞ്ഞു.
'ഇത്ര പെട്ടെന്നുള്ള സുഷമ സ്വരാജിന്‍റെ വിയോഗം വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 1990 മുതല്‍ എനിക്ക് അവരെ അറിയാം. പ്രത്യയശാസ്ത്രപരായി വ്യത്യാസമുണ്ടെങ്കിലും ഞങ്ങള്‍ പാര്‍ലമെന്‍റില്‍ വളരെ അധികം സമയം ഒന്നിച്ചു ചിലവഴിച്ചിരുന്നു. മികച്ച രാഷ്ട്രീയക്കാരി, മികച്ച ലീഡര്‍, നല്ല മനുഷ്യന്‍ എന്നീ തലങ്ങളിലെല്ലാം സുഷമയുടെ വിയോഗം നമുക്ക് നഷ്ടമുണ്ടാക്കും. അവരുടെ കുടുംബത്തിന്‍റെയും അനുയായികളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു'- മമതാ ബാനര്‍ജി അനുശോചനമറിയിച്ചു.