ആന്തൂർ പാർഥ കൺവൻഷൻ സെന്ററിന് ഒടുവിൽ അനുമതി നൽകി
തളിപ്പറമ്പ്: ആന്തൂർ മുനിസിപ്പാലിറ്റിയിലെ നെല്ലിയോട്ടെ പാർഥ കൺവൻഷൻ സെന്ററിന് ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നൽകി. ദേശീയപാതയിൽ ബക്കളം നെല്ലിയോട് പ്രവാസി വ്യവസായി സാജൻ നിർമിച്ച പാർഥ കൺവൻഷൻ സെന്ററിന് ചൊവ്വാഴ്ച വൈകിട്ടാണ് അനുമതി നൽകിയത്. പ്രവത്തനാനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് ഉടമ സാജൻ നേരത്തെ ആത്മഹത്യാ ചെയ്തിരുന്നു. ഇത് ഏറെ വിവാദമായ സാഹചര്യത്തിൽ മുൻസിപ്പൽ ഉദ്യോഗസ്ഥരെയും ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗതിയിലാണ്.
ആന്തൂർ നഗരസഭ ചൂണ്ടിക്കാണിച്ച ഏഴ് അപാകതകളിൽ അഞ്ചെണ്ണം പരിഹരിച്ചു. മറ്റു രണ്ട് അപാകം ആറുമാസത്തിനകം പരിഹരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.
പ്രധാന ന്യൂനതയായി ഉന്നയിക്കപ്പെട്ട ഓപ്പൺ സ്പേസിലെ വാട്ടർ ടാങ്ക് നീക്കം ചെയ്യാൻ പത്തു മാസമാണ് സാജന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ആറു മാസത്തിലധികം അനുവദിക്കാനാവില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി.