പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമർശിക്കേണ്ട : പിണറായി വിജയൻ | നിയമസഭയിൽ വാക്‌പോര്
തിരുവനന്തപുരം : കണ്ണൂരിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതു ദുഃഖകരമായ സംഭവമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാജന്റെ ഭാര്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ പി.ജയരാജനെ ഉപയോഗിച്ചു സിപിഎമ്മിനെ വിമര്‍ശിക്കേണ്ട. അത്തരം ശ്രമം മുമ്പുമുണ്ടായിട്ടുണ്ട്. ബിംബങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം വിലപ്പോവില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സാജന്റെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരങ്ങളാണ് ഇപ്പോഴുള്ളത്. സെക്രട്ടറിമാരുടെ ഈ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടക്കാനുള്ള അധികാരം പരിമിതപ്പെടുത്തും. സെക്രട്ടറിക്ക് മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ അത് മിനുട്‌സില്‍ രേഖപ്പെടുത്തണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും ഫലം മരണമെന്ന് കെ.എം.ഷാജി എംഎൽഎ ആരോപിച്ചു.
ഒരോ ഫയലും ഓരോ ജീവിതമെന്നു പറഞ്ഞാണ് പിണറായി ഭരണം തുടങ്ങിയത്. ഇപ്പോള്‍ ഫയലുകളെല്ലാം പൊലീസ് സ്റ്റേഷനിലെത്തി. ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി തന്നെ ബിംബമായി മാറിയിരിക്കുന്നു. 24 മണിക്കൂറിനകം സാജന്റെ സംരംഭത്തിന് അനുമതി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.