കേരളത്തിൽ പുതിയ പദ്ധതികളുമായി നിസ്സാൻ ഡിജിറ്റൽ ഹബ്; നിസാൻ കേരളം വിടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ പുതിയ വികസന പദ്ധതികളുമായി നിസാൻ ഡിജിറ്റൽ ഹബ്. ടെക്നോപാർക്ക് ഫേസ് മൂന്നിലെ ഓഫിസിൽ സ്ഥലം തികയാതെ വന്നതോടെ കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പുതിയ ഓഫിസിനു സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. പള്ളിപ്പുറം ടെക്നോസിറ്റിയിൽ സ്വന്തം ക്യാംപസ് നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുന്നു.
ഒരു വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ഡിജിറ്റൽ ഹബിൽ ഇപ്പോൾ അറുനൂറോളം ജീവനക്കാരുണ്ട്. ഇതിനു പുറമേ ടെക്നോപാർക്കിൽ തന്നെയുള്ള പങ്കാളിത്ത കമ്പനികളിൽ ഏതാണ്ട് 400 പേരും നിസാനു വേണ്ടി പ്രവർത്തിക്കുന്നു. അടുത്ത 2 വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയോളമാകും.
ഡിജിറ്റൽ ഹബിലെ ഗവേഷണങ്ങൾക്കായി ഇറക്കുമതി ചെയ്ത നിസാൻ പട്രോൾ കാറിനു റജിസ്ട്രേഷൻ ചാർജ് ഒഴിവാക്കണമെന്നും ഇൻഫോസിസ് ക്യാംപസ് ഉപയോഗിക്കുന്നതിനുള്ള വാടകക്കരാറിനു സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞമാസം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകയ്യെടുത്ത് ഉന്നതതലയോഗം വിളിച്ചു രണ്ടു കാര്യങ്ങളിലും അനുകൂല തീരുമാനമെടുത്തു.
സംസ്ഥാന സർക്കാരുമായുള്ള കരാറിലെ നിബന്ധനപ്രകാരം ഡിജിറ്റൽ ഹബ് പുരോഗതി സംബന്ധിച്ച് മാനേജ്മെന്റ് 3 മാസം കൂടുമ്പോൾ അവലോകനയോഗം നടത്തി സർക്കാരിനു റിപ്പോർട്ട് നൽകുന്നുണ്ട്. വിമാന സർവീസ് മെച്ചപ്പെടുത്തണമെന്നും നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടി വേണമെന്നും നിസാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിസാൻ കമ്പനി കേരളം വിടുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. അതേക്കുറിച്ചു തന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. ടോക്കിയോയിൽ നിന്നു തിരുവനന്തപുരത്തേക്കു നേരിട്ടു വിമാന സർവീസ് വേണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര വ്യോമയാന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്–സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ ‘പിണറായിയോടു ചോദിക്കാം’ പരിപാടിയിൽ മുഖ്യമന്ത്രി വിശദീകരിക്കുകയിരുന്നു.