മുംബൈയിലെ മഴ; മരണം 21.കേരളത്തിനാവുമോ ദുരിതം ?
മുംബൈ : കേരളത്തെ ഒഴിവാക്കിയ മണ്‍സൂണ്‍ ഇത്തവണ മുംബൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് മുംബൈയില്‍ അനുഭവപ്പെട്ടുന്നത്. മുംബൈയിലെ റോഡ്, റെയില്‍ ഗതാഗതം രാവിലെ ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടനിലയിലായിരുന്നു. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്ന് പോകാനാകാത്ത അവസ്ഥയാണ്. ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. മഴയെ തുടര്‍ന്ന് 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. വരുന്ന രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ താനെ ബെലാപൂരില്‍ 111 മില്ലി മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റില്‍ സാമഗ്രികള്‍ വീണതിനെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയായിരുന്ന മുംബൈയിലെ മറൈന്‍ ലൈന്‍സിലുടെയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.
മുംബൈ മലാഡിൽ മതിൽ ഇടിഞ്ഞു വീണാണ് 13 പേര്‍ മരിച്ചത്. നാലു പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഇവിടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പുറമെ കല്യാണിന് സമീപം സ്കൂള്‍ മതിൽ ഇടിഞ്ഞു വീണും 3 പേര്‍ മരിച്ചു. പൂനെയിലും മതിൽ ഇടിഞ്ഞു വീണ് 5 പേര്‍ മരണപ്പെട്ടിട്ടുണ്ട്.
മുംബൈയ്ക്ക് പുറമെ സമീപ ജില്ലകളായ പാൽഘര്‍, താനെ, റായ്ഗഡ് എന്നിവിടങ്ങളിലും ഇന്ന് മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇത് അഞ്ചാം ദിവസമാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി മഴ പെയ്യുന്നത്. നഗരത്തിൽ നലസോപര ഉള്‍പ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കയറി നിറഞ്ഞതോടെ സബര്‍ബൻ ട്രെയിൻ ഗതാഗതവും മിക്ക കേന്ദ്രങ്ങളിലും തടസ്സപ്പെട്ടു.
ജൂലൈ 2, 4, 5 തീയതികളിൽ താനെ, പാൽഘര്‍ ജില്ലകളോട് ചേര്‍ന്ന പ്രദേശങ്ങളിൽ അതിതീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജൂലൈ 3 മുതൽ 5 വരെയുള്ള തീയതികളിൽ മുംബൈയിൽ പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം 200 മില്ലി മീറ്ററിലധികം മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.
കനത്ത മഴയ്ക്കിടെ ലാൻഡിങിന് ശ്രമിച്ച ഒരു സ്പൈസ്ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവേയും അടച്ചു. റൺവേയുടെ അറ്റത്ത് വിമാനം ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രണ്ടാം റൺവേ പ്രവര്‍ത്തനക്ഷമമാണെങ്കിലും വിമാനങ്ങള്‍ വൈകാൻ സാധ്യതയുണ്ട്.
പത്തു വര്‍ഷത്തിനിടെ മുംബൈയിലുണ്ടായ ഏറ്റവും വലിയ മഴയാണിത്. വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ആളുകള്‍ വീടുകള്‍ക്കുള്ളിൽ കഴിയണമെന്നും അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.
കേരളത്തിൽ പെയ്യാതെ പോയ മൺസൂൺ മുബൈയെ വെള്ളത്തിലാക്കുമ്പോൾ പേടിക്കേണ്ടത് മലയാളികളാണ്. കിട്ടാതെ പോയ ഈ മഴ വരുംകാല കനത്ത വേനലിനും ചൂടിനും കാരണമാകും. ഭൂമിയിലേക്ക് ഇറങ്ങേണ്ട വെള്ളം വളരെയധികം കുറഞ്ഞു. താമസിച്ചെത്തിയിട്ടും പെയ്യാതെ കേരള തീരം വിട്ടാണ് മൺസൂൺ മുംബൈ തീരത്തേക്ക് പോയത്. തമിഴ് ജനത അനുഭവിച്ച ജല പ്രശ്നം ഇത്തവണ നമ്മളെ കാര്യമായി അലട്ടിയില്ലെങ്കിലും ഇനി വരാനിരിക്കുന്നത് കനത്ത വേനലിന്റെ ദിനങ്ങൾ ആയിരിക്കും എന്ന് കഴിഞ്ഞ രണ്ടു ദിവസത്തെ കേരളത്തിന്റെ കാലാവസ്ഥ സൂചിപ്പിക്കുന്നു.