കർണാടക പ്രതിസന്ധി നീളുന്നു; ഇന്ന് വിശ്വാസവോട്ടെടുപ്പ് നടന്നില്ല
ബംഗളൂരു: പകൽ ഒന്നരയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കുമാരസ്വാമി സര്‍ക്കാരിന് ഗവര്‍ണര്‍ വാജുഭായ് വാല നൽകിയ നിര്‍ദ്ദേശം സ്പീക്കർ തള്ളി. സമയപരിധി തീര്‍ന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനോ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനോ കുമാരസ്വാമി തയ്യാറായില്ല. വിശ്വാസ പ്രമേയത്തിൽ ചര്‍ച്ച തീര്‍ന്നുമതി ബാക്കി എല്ലാം എന്ന നിലപാടിൽ സ്പീക്കര്‍ ഉറച്ച് നിന്നതോടെ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ഇനിയും നീളും.
ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ തള്ളിയ സ്പീക്കര്‍ വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ട എന്ന് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പക്ഷം പിടിക്കാതെ തീരുമാനം എടുക്കാൻ കരുത്തുണ്ടെന്ന് പറഞ്ഞ സ്പീക്കർ രമേഷ് കുമാർ മറിച്ചുള്ള ആരോപണങ്ങൾ ഒന്നും കാര്യമാക്കുന്നില്ലെന്നും പ്രതികരിച്ചു. തന്നെ സമ്മര്‍ദ്ദത്തിലാക്കാൻ പോന്ന ഒരാളും ഇതുവരെ ജനിച്ചിട്ടില്ലെന്ന് സ്പീക്കര്‍ നിയമസഭയിൽ തുറന്നടിച്ചു.
"നിങ്ങൾക്ക് ഇന്നോ തിങ്കളാഴ്ചയോ ഒക്കെ സർക്കാരുണ്ടാക്കാം, പക്ഷെ ഈ ചർച്ച കഴിഞ്ഞിട്ട് മാത്രം "- ഇതായിരുന്നു വിശ്വാസ പ്രമേയത്തിൽ നിയമസഭയിൽ സംസാരിച്ച് തുടങ്ങിയ കുമാരസ്വാമിയുടെ പ്രതികരണം. ഇതിനിടെ ഗവർണ്ണർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകാനുള്ള സാധ്യതയും കാണുന്നുണ്ട്.