ഷൂഹൈബ് വധം; സിബിഐ അന്വേഷിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കേസ് ഡയറി പോലും പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദം മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് എന്നായിരുന്നു സർക്കാരിന്റെ വാദം. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. 2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കണ്ണൂര്‍ റെയിഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജി ഫെബ്രുവരി 27ന് സിംഗിള്‍ബെഞ്ച് പരിഗണിച്ചു. പിന്നീട് കേസ് പരിഗണിച്ചത് മാര്‍ച്ച് ആറിനാണ്. അടുത്ത ദിവസമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.
ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കാതെയും കേസ് ഡയറി പരിശോധിക്കാതെയും ഹര്‍ജിക്കാരുടെ വാദം മാത്രം കേട്ടായിരുന്നു വിധി. ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ബെഞ്ച് വിധി മാര്‍ച്ച് 14ന് തന്നെ സ്റ്റേ ചെയ്തിരുന്നു.
സുപ്രീം കോടതി അഭിഭാഷകൻ വിജയ് ഹൻസാരിയ, സീനിയർ ഗവ. പ്ലീഡർമാരായ പി നാരായണൻ, വി മനു, സുമൻ ചക്രവർത്തി എന്നിവർ സർക്കാരിന് വേണ്ടി ഹാജരായി.