രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കോ ?
ന്യൂഡൽഹി : കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ അമേരിക്കപോലും നട്ടം തിരിഞ്ഞപ്പോൾ കുലുങ്ങാതെ നിന്ന ഇന്ത്യ ഇന്ന് 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. ഇതിന്റെ സ്ഥിതീകരണം നീതി ആയോഗിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. 'അസാധാരണമായത് ' എന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വിശേഷിപ്പിച്ചത്.
‘കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ പണലഭ്യതയില്‍ ഇത്രയും മാന്ദ്യം രാജ്യം അഭിമുഖീകരിച്ചിട്ടില്ല. സമ്പദ്ഘടനയില്‍ പണലഭ്യത കുറഞ്ഞതില്‍ ആശങ്കയുണ്ട്' രാജീവ് കുമാർ പറയുന്നു. സ്വകാര്യ മേഖലയുടെ ആശങ്ക പരിഹരിക്കാന്‍ ചെയ്യാന്‍ പറ്റുന്ന എന്താണെങ്കിലും അത് ഉടന്‍ തന്നെ ചെയ്യണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയിലെ മോശം പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിലാണ് രാജ്യത്തെ പ്രധാന സാമ്പത്തിക വിദഗ്ധന്‍ കൂടിയായ നീതി ആയോഗ് വൈസ് ചെയര്‍മാന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
പണലഭ്യത കുറയുന്നത് പാപ്പരത്വത്തിലേക്ക് നയിക്കും. അതിനാല്‍ പ്രതിസന്ധി ഉടന്‍ തടയണമെന്നും രാജീവ് കുമാര്‍ പറയുന്നു. ആരും ആരെയും വിശ്വസിക്കാത്ത സാഹചര്യമാണ് നിലനിലനില്‍ക്കുന്നതെന്നും രാജീവ് കുമാര്‍ പറയുന്നു. ഇത് സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള പ്രശ്‌നം മാത്രമല്ല. സ്വകാര്യമേഖലയ്ക്കുള്ളില്‍ പോലും മറ്റൊരാളെ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്നും രാജീവ് കുമാര്‍ പറയുന്നു.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 5.8 ശതമാനമാണ് രേഖപ്പെടുത്തിയത്. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും ജിഡിപി വളര്‍ച്ച 5.7 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്. ഉപഭോഗം കുറയുന്നതും, നിക്ഷേപം കുറയുന്നതുമാണ്, സേവന മേഖലയുടെ മോശം പ്രകടനവുമാണ് ജിഡിപി വളര്‍ച്ച കുറയാന്‍ കാരണമാകുന്നത്.