ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നിൽ യുപി
ന്യൂഡൽഹി : നിതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക റിപ്പോർട്ടിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ഏറ്റവും പിന്നിൽ ഉത്തർപ്രദേശ്. 74.01 ആണ് കേരളത്തിന്റെ മാർക്ക്. യുപിക്ക് 28.61. അവസാന സ്ഥാനത്തുള്ള യുപിയേക്കാൾ രണ്ടര ഇരട്ടിയാണ് കേരളത്തിന്റെ സ്കോർ. ആരോഗ്യസൂചികയുടെ ആദ്യപതിപ്പിലും കേരളമായിരുന്നു മുൻപിൽ.
ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ബീഹാറുമാണ് ആരോഗ്യ രംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്. 2017-18 വരെയുള്ള കാലയളവ് വിലയിരുത്തിയാണ് രണ്ടാംഘട്ട ആരോഗ്യ സൂചിക കണക്കാക്കിയത്.
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്ങ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും (ജനിച്ച് 28 ദിവസത്തിനകം 1000 കുട്ടികളിൽ എത്ര കുട്ടികൾ മരിക്കുന്നു) 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.
എന്നാൽ ചില കാര്യങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ കേരളം പിന്നിലായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നവജാത ശിശുക്കളുടെ ആൺ–പെൺ അനുപാതത്തിൽ കേരളം പിന്നോട്ടു പോയി. ഛത്തീസ്ഗഡ് കേരളത്തേക്കാൾ മുൻപിലെത്തി. ഛത്തീസ്ഗഡിൽ 1000 ആൺകുട്ടികൾക്ക് 963 പെൺകുട്ടികൾ ജനിക്കുമ്പോൾ കേരളത്തിൽ ഇത് 959 ആണ്. 2015–16ൽ കേരളത്തിൽ 967ഉം ഛത്തീസ്ഗഡിൽ 961ഉം ആയിരുന്നു. ഈ 2 സംസ്ഥാനങ്ങളിലുമേ 950ൽ കൂടുതൽ പെൺകുട്ടികളുടെ ജനനനിരക്കുള്ളൂ. പ്രതിരോധകുത്തിവയ്പെടുക്കുന്നതിൽ കേരളം, കശ്മീർ, ജാർഖണ്ഡ്, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ 100 ശതമാനം നേട്ടം കൈവരിച്ചു. ചെറിയ സംസ്ഥാനങ്ങളിൽ മണിപ്പുർ മാത്രമാണ് 100 ശതമാനം രോഗപ്രതിരോധ കുത്തിവയ്പുള്ളത്.
എങ്കിലും 2030 ലക്ഷ്യമിടുന്ന ശിശുമരണ നിരക്കിലെ കുറവ് കേരളവും തമിഴ്നാടും ഇപ്പോഴേ കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഫസ്റ്റ് റഫറൽ യൂണിറ്റുകളുടെ അനുപാതത്തിലും കേരളം പിന്നോട്ടാണ്. മറ്റു പല സംസ്ഥാനങ്ങളും ഇതിൽ പുരോഗതിയുണ്ടാക്കി. 5 ലക്ഷം പേർക്ക് ഒരു എഫ്ആർയു എന്നതാണ് ദേശീയ അനുപാതം.
ലോകബാങ്ക് സഹകരണത്തോടെയാണ് നിതി ആയോഗ് രാജ്യത്തെ ആരോഗ്യമേഖലയില്‍ പഠനം നടത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയും അവരില്‍നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചുമായിരുന്നു പഠനം.