ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ വധശ്രമം; അഞ്ച് ആർഎസ്എസ്–-ബിജെപിക്കാർ അറസ‌്റ്റിൽ
ആലപ്പുഴ: ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച അഞ്ച് ആർഎസ്എസ്–-ബിജെപിക്കാർ അറസ‌്റ്റിൽ. പാണാപറമ്പിൽ അശ്വിൻദേവ് (26), മഠത്തിൽവീട്ടിൽ അഖിൽ (28), പ്രകാശ്ഭവനിൽ സഞ‌്ജു പ്രകാശ് (26) കൂട്ടുമ്മേൽ വീട്ടിൽ രഞ‌്ജിത് (24), അരയശേരി വീട്ടിൽ സന്ദീപ‌് (25) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ‌്റ്റ‌്ചെയ‌്തത‌്.
ചൊവ്വാഴ‌്ച രാത്രി പത്തോടെയായിരുന്നു ആക്രമണം. പള്ളാത്തുരുത്തി വാർഡിൽ പള്ളിവീട്ടിൽ അഷറഫിന്റെ മകൻ സുനീർ (25), കന്നിട്ടപ്പറമ്പിൽ സലിമിന്റെ മകൻ സെൽമാൻ (18), കളത്തിൽപ്പറമ്പിൽ ജലീലിന്റെ മകൻ ഷബീർഖാൻ (19) എന്നിവരെയാണ‌് എട്ട‌് പേരടങ്ങുന്ന സംഘം വധിക്കാൻ ശ്രമിച്ചത‌്. ബൈക്കിൽ പോകുകയായിരുന്ന സുനീറിനെയും കൂട്ടുകാരെയും ചുങ്കം ഔട്ട‌്പോസ‌്റ്റിന‌് സമീപത്തെ ഭഗവതിക്ഷേത്രത്തിനടുത്ത‌് പതിയിരുന്ന‌് ആക്രമിക്കുകയായിരുന്നു.
സുനീറിനെ തലയ‌്ക്കടിച്ചുവീഴ‌്ത്തി കത്തികൊണ്ട‌് കുത്തി. ഗുരുതര പരിക്കേറ്റ സുനീറിനെ മണിക്കൂറുകൾനീണ്ട ശസ‌്ത്രക്രിയയ‌്ക്കുശേഷം ഐസിയുവിലേക്ക‌് മാറ്റി. ഇയാളുടെ ആന്തരീകാവയവങ്ങൾക്ക‌് ഗുരുതരമായി മുറിവേറ്റതായി ഡോക‌്ടർമാർ പറഞ്ഞു. ഷബീർഖാന്റെ തലയ‌്ക്ക‌് വെട്ടേറ്റു. സൽമാനെ കമ്പിവടികൊണ്ട് അടിച്ച‌് പരിക്കേൽപ്പിച്ചു.