പാലാരിവട്ടം മേല്‍പാലം പുനർരുദ്ധരിക്കണം; ഇ.ശ്രീധരൻ
കൊച്ചി∙ പാലാരിവട്ടം മേല്‍പാലം പുനർരുദ്ധരിക്കണമെന്ന് ഡിഎംആർസി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ റിപ്പോര്‍ട്ട്. കാര്യമായ പുനർരുദ്ധാരണം വേണമെന്നും നിലവിലുള്ള പണി തുടരുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. പാലം പൊളിക്കണോ വേണ്ടയോ എന്ന് ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കും. ഇ.ശ്രീധരന്റെയും ചെന്നൈ ഐഐടി റിപ്പോര്‍ട്ടും ഒത്തുനോക്കി മാത്രം നടപടിയെടുക്കുമെന്നും സുധാകരൻ സഭയിൽ അറിയിച്ചു.
പാലാരിവട്ടം മേൽപാലത്തിന്റെ ഭാവിയെപ്പറ്റിയുള്ള സർക്കാർ തീരുമാനത്തിനു മുന്നോടിയായി ഇ.ശ്രീധരന്റെ നേതൃത്വത്തിൽ നിർണായക പരിശോധന നടന്നിരുന്നു. നിർമാണത്തിലെ ക്രമക്കേടിനെത്തുടർന്നു ബലക്ഷയം കണ്ടെത്തിയ പാലത്തിൽ ഇ.ശ്രീധരനും സംഘവും പരിശോധന നടത്തിയത്. പാലം നിർമാണത്തിൽ ഉണ്ടായ പ്രശ്നങ്ങളും അറ്റകുറ്റപ്പണിക്കു ശേഷമുള്ള പാലത്തിന്റെ അവസ്ഥയും സംഘം നേരിട്ടു വിലയിരുത്തി.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നു ഇ.ശ്രീധരന്റെയും സംഘത്തിന്റെയും പരിശോധന. അറ്റകുറ്റപ്പണി കൊണ്ടു മാത്രം പാലം സുരക്ഷിതമാകില്ലെന്ന ആശങ്ക ഉയർന്നതിനെത്തുടർന്നാണു സംസ്ഥാന സർക്കാർ ശ്രീധരന്റെ സഹായം തേടിയത്. അറ്റകുറ്റപ്പണി ശാശ്വത പരിഹാരമാകില്ലെന്നും പാലത്തിന്റെ ഗർഡറുകൾ യോജിപ്പിക്കുന്നതു നല്ലതല്ലെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.അറ്റകുറ്റപ്പണിയിലൂടെ എത്രത്തോളം പ്രശ്നം പരിഹരിക്കപ്പെടും എന്നറിയാൻ ഇനിയും കൂടുതൽ കാര്യങ്ങൾ വെളിവാകാനുണ്ട്.