കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ മയക്ക്മരുന്ന് കടത്ത്ക്കാരനായ ജോർജ് കുട്ടി പിടിയിൽ; എക്‌സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു
തിരുവനന്തപുരം: കസ്റ്റഡിയില്‍ നിന്ന് ചാടിപോയ കുപ്രസിദ്ധ മയക്ക് മരുന്ന് കടത്തുകാരന്‍ ജോര്‍ജ് കുട്ടിയെ സാഹസികമായി പിടികൂടി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി നടത്തിയ വെടിവെപ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു. കാലില്‍ ഗുരുതരമായി പരിക്കേറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം എക്സൈസ് സർക്കിൾ ആഫീസിൽ 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോർജ് കുട്ടി ഈ മാസം 4 ന് ബാഗ്ളൂരിൽ വച്ചാണ് തെളിവെടുപ്പിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്. 27 ന് രാത്രി ജോർജ് കുട്ടി ബാഗ്ളൂരിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് കമ്മീഷണർ ശ്രീ ആനന്ത കൃഷ്ണൻ IPSൻറ്റെ നിർദ്ദേശാനുസരണം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനിൽകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ പ്രദീപ റാവു, കെവി വിനോദ്, ടിആർ മുകേഷ് കുമാർ, CEOമാരായ എ ജാസിം, പി സുബിൻ, എസ് ഷംനാദ് എന്നിവർ ബാഗ്ളൂരിൽ എത്തുകയും പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനും ബാഗ്ളൂരിൽ എത്തിയപ്പോൾ രക്ഷപെടുന്നതിന് ഒളി താവളം ഒരുക്കിയ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽ എടുത്ത ഇവരുടെ സഹായത്തോടെ ജോർജ് കുട്ടി മലപ്പുറത്ത് വണ്ടൂരിലുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ എത്തിയിട്ടുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇവരുമായി മലപ്പുറത്തേക്ക് തിരിക്കുകയായിരുന്നു.
അതേ സമയം തന്നെ തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് വിളിച്ചു വരുത്തിയ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണ കുമാർ, പ്രിവൻറ്റീവ് ആഫീസർ എസ് മധുസൂദനൻ നായർ, നിലമ്പൂരിലെ എക്സൈസ് ഇൻസ്പെക്ടർമായ സജിമോൻ ടികെ, മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം വണ്ടൂരിലുള്ള പ്രതിയുടെ ഒളിത്താവളം വളഞ്ഞ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ നാല് റൗണ്ട് വെടി ഉതിർക്കുകയും എക്സൈസ് ഇൻസ്പെക്ടർ മനോജിന് കാലിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഇൻസ്പെക്ടറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതി ഇതിന് മുൻപും അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.