കേരളത്തിൽ കോവിഡ് 40 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5 പേര്‍ എറണാകുളം ജില്ലയിലും ആറുപേര്‍ കാസര്‍കോട് ജില്ലയിലുമാണ്. ഒരാള്‍ പാലക്കാട് ജില്ലക്കാരനും. എറണാകുളത്ത് രോഗബാധയുണ്ടായത് വിദേശ ടൂറിസ്റ്റുകള്‍ക്കാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. ആകെ 44,390 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുതുതായി 13,632 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 5.570 പേരെ രോഗബാധ ഇല്ലെന്നു കണ്ട് നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. 3,436 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2,393 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് പ്രശ്നത്തിന്‍റെ ഗൗരവം വര്‍ധിച്ചു എന്നാണ് കാണിക്കുന്നത്.
ഇതില്‍ കാസര്‍കോട് പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. കാസര്‍കോട് ഉണ്ടായത് വളരെ വിചിത്രമായ കാര്യമാണ്. രോഗബാധിതന്‍ പല പരിപാടികളിലും പങ്കെടുത്തു. അദ്ദേഹം ബന്ധപ്പെട്ട അവിടത്തെ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലായി.
വലിയതോതിലുള്ള നിയന്ത്രണം കാസര്‍കോട് വരുത്തുകയാണ്. ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടും. അവിടെയുള്ള ക്ലബ്ബുകള്‍ എല്ലാം അടച്ചിടും. കടകള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂ.
വെള്ളിയാഴ്ച ജുമ-അ നമസ്കാരത്തില്‍ ഇന്ന് നല്ല കുറവു വന്നു. എന്നാല്‍, സാധാരണ നിലയിലേക്ക് ചിലയിടങ്ങളിലെങ്കിലും പോയി. ആഘോഷങ്ങള്‍, മത്സര പരിപാടികള്‍ ഇതെല്ലാം നമ്മള്‍ ഇപ്പോള്‍ ഒഴിവാക്കണം. ഇത്തരം കാര്യങ്ങളില്‍ അഭ്യര്‍ത്ഥന മാത്രമാണ് ഇതുവരെ സ്വീകരിച്ചത്. പക്ഷേ നമ്മള്‍ ഒരു ഘട്ടം കടക്കുകയല്ലേ എന്ന് ശങ്കിക്കുകയാണ്. അത് ആപത്തുകള്‍ ഉണ്ടാക്കുന്ന നിലയുണ്ട്. ഈ ഘട്ടത്തില്‍ നിലപാട് ശക്തിപ്പെടുത്തേണ്ടിവരും. മറ്റ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും. അത് സാധാരണ ഗതിയില്‍ ഒഴിവാക്കുകയാണ് വേണ്ടത്. സമൂഹത്തിന് ദോഷകരമായ സ്ഥിതി വരുത്തരുത് എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
പ്രധാനമന്ത്രി ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഷയം അതീവ ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്.കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് പൊതുവെ ചെയ്യേണ്ടത്. ഞായറാഴ്ചത്തെ ജനത കര്‍ഫ്യൂവില്‍ സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകും. മെട്രോയും ഓടില്ല. അന്ന് വീടുകളില്‍ കഴിയുകയും അവരവരുടെ പരിസരങ്ങള്‍ വൃത്തിയാക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യണം.
*സ്വീകരിച്ച ചില നടപടികള്‍*
- എല്ലാ പരീക്ഷകളും റദ്ദാക്കി.
- വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം വീതം ഓഫീസുകളില്‍ ഹാജരായാല്‍ മതി. ബാക്കി 50 ശതമാനം പേര്‍ ഇ-ഓഫീസ് വഴി വീട്ടിലിരുന്ന് ജോലി ചെയ്യണം. ഒരു ദിവസം പകുതി പേര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടാവുക. ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസം. ശനിയാഴ്ച ഇതിന്‍റെ ഭാഗമായി അവധിയായിരിക്കും. ക്ലാസ് ബി, സി, ഡി വിഭാഗം ജീവനക്കാര്‍ക്കാണ് ഇത് ബാധകമാവുക. ഉയര്‍ന്ന തലത്തിലുള്ളവര്‍ ഓഫീസിലുണ്ടാകണം.
- കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും അത്യാവശ്യ സര്‍വീസുകള്‍ക്കും ഈ ക്രമീകരണം ബാധകമല്ല. ഓരോ ഓഫീസിന്‍റെയും അത്യാവശ്യ സര്‍വീസുകള്‍ ക്രമീകരിക്കാനുള്ള ചുമതല ഓഫീസ് മേധാവിയില്‍ നിക്ഷിപ്തമാണ്. ഏതെങ്കിലും ജീവനക്കാര്‍ക്ക് വീടുകളില്‍ നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ 14 ദിവസത്തെ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കാം.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തുനികുതി പിഴകൂടാതെ അടയ്ക്കുന്നതിനും വ്യാപാര ലൈസന്‍സ് അടക്കമുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദനികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി ഏപ്രില്‍ 30 ആക്കി ദീര്‍ഘിപ്പിച്ചു. അതുപോലെത്തന്നെ വിവിധ റവന്യൂ റിക്കവറികള്‍ നടക്കുന്നുണ്ടാകും. അത് ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു.
*നബാര്‍ഡിനോട് ആവശ്യപ്പെട്ട പാക്കേജ്*
- കോവിഡിന്‍റെ സാമ്പത്തികാഘാതം കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന നിധിയില്‍നിന്ന് 2000 കോടി രൂപയുടെ പ്രത്യേക വായ്പ ഉള്‍പ്പെടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്ന് നബാര്‍ഡിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.
- ഈ വായ്പ 2 ശതമാനം പലിശക്ക് അനുവദിക്കണം, വര്‍ധിച്ച പുനര്‍വായ്പ ലഭ്യമാക്കണം, നബാര്‍ഡ് ബാങ്കുകള്‍ക്ക് നല്‍കുന്ന പുനര്‍വായ്പയുടെ പലിശ 2.5 ശതമാനം കുറയ്ക്കണം, ചെറുകിട സംരംഭങ്ങള്‍ക്കും കൈത്തൊഴിലിനുമുള്ള വായ്പയുടെ പലിശ 3.4 ശതമാനം കുറയ്ക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും നബാര്‍ഡ് ചെയര്‍മാനു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.
- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നൂറു ശതമാനം പുനര്‍വായ്പ ഇപ്പോള്‍ നല്‍കുന്നുണ്ട്. അത് കോവിഡ് ബാധ ഭീഷണി നേരിടുന്ന കേരളത്തിനും ലഭ്യമാക്കണം എന്നും അഭ്യര്‍ത്ഥിച്ചു.
*പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ച കാര്യങ്ങള്‍*
- തൊഴിലുറപ്പ് പദ്ധതിയുടെ ദിവസങ്ങള്‍ നൂറില്‍നിന്ന് 150 ആയി വര്‍ധിപ്പിക്കണം. വേതനം കുറഞ്ഞത് 50 രൂപയെങ്കിലും വര്‍ധിപ്പിക്കണം.
- സംസ്ഥാനത്തിന്‍റെ വായ്പാപരിധി ഉയര്‍ത്തണം.
- വയോജനങ്ങള്‍ക്കും ദരിദ്രര്‍ക്കും അസംഘടിത മേഖലയിലുള്ളവര്‍ക്കുമുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണം.
- ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത സബ്സിഡി നിരക്കില്‍ ഉറപ്പാക്കണം. അവശ്യ സാധനങ്ങള്‍ തടസ്സമില്ലാതെ എത്തിക്കാനുള്ള സംവിധാനവും ഉറപ്പുവരുത്തണം.
- കൂടുതല്‍ പരിശോധനാ ലബോറട്ടറികള്‍ക്കുള്ള അനുവാദം.
- ചെറുകിട സൂക്ഷ്മ വായ്പകള്‍ കുറഞ്ഞ പലിശനിരക്കില്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണം.
*റിവ്യൂയോഗ തീരുമാനങ്ങൾ*
- 22 സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ 4,400 സിംഗിള്‍ മുറികള്‍ കൊറോണ കെയര്‍ സെന്‍ററാക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.
- പരിശോധനകള്‍ എങ്ങനെ വേഗത്തിലാക്കാം എന്നതു സംബന്ധിച്ച് വിദഗ്ധ സമിതിയോട് റിപ്പോര്‍ട്ട് ചോദിച്ചു.
- മാസ്കുകള്‍, ഗ്ലൗസ്, സാനിറ്റൈസര്‍, ഓക്സിജന്‍ സിലിണ്ടര്‍ എന്നിവ ആവശ്യമായ തോതില്‍ ലഭ്യമാക്കുന്നതിന് വ്യവസായ വകുപ്പ് ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് ഫലപ്രദമായ ഒരു സംവിധാനത്തിന് രൂപം നല്‍കണം. ചുമതല വ്യവസായ വകുപ്പ് വഹിക്കണം.
- കൊറോണ കെയര്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന് നിരവധി കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ആരോഗ്യവകുപ്പുമായി ചര്‍ച്ച ചെയ്ത് അത്തരം കെട്ടിടങ്ങളില്‍ ആവശ്യമായ സൗകര്യ മൊരുക്കാന്‍ പിഡബ്ല്യുഡി ശ്രദ്ധിക്കണം.
- വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിന് നേതൃത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.
- ദുരന്ത പ്രതികരണ സമിതി പ്രോട്ടോകോള്‍ രൂപപ്പെടുത്തണം.
- പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മരുന്ന് മൊത്തവ്യാപാരികളെയും കച്ചവടക്കാരെയും വിളിച്ച് ചര്‍ച്ച ചെയ്യും.
- തമിഴ്നാട് അതിര്‍ത്തി അടച്ചിട്ടില്ല. നിയന്ത്രണം മാത്രം.
- വ്യവസായ പാര്‍ക്കുകള്‍, മത്സ്യ സംസ്കരണ ശാലകള്‍, ടെക്സ്റ്റയില്‍ യൂണിറ്റുകൾ എന്നിവടങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ ശക്തമാക്കണം.
- സ്കൂള്‍-കോളേജ് അധ്യാപകര്‍ ഇപ്പോള്‍ ഹാജരാകേണ്ടതില്ല. ഈ ദിവസങ്ങള്‍ പിന്നീട് കോമ്പന്‍സേറ്റ് ചെയ്യേണ്ടിവരും.