കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം; കർശന നിയന്ത്രണം
കണ്ണൂര്‍: സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കണ്ണൂരില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് മുന്നറിയിപ്പ്. മെയ് മൂന്ന് വരെ ജില്ലയില്‍ പൊലിസിന്റെ ട്രിപ്പിള്‍ ലോക്ക് ഡൗണാണ്. ഗ്രാമീണ പ്രദേശങ്ങൾ എല്ലാം അടച്ചു കഴിഞ്ഞു. ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തിക്കും. മറ്റിടങ്ങളില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കുകയുള്ളൂ.
മുന്‍കരുതലിന്റെ ഭാഗമായി പുറത്തിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കയക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ജില്ലയെ മൂന്ന് സബ് ഡിവിഷനുകളാക്കി എസ്.പിമാരെ ചുമതലയേല്‍പിച്ചു. ഇന്നലെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 373 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ജില്ലയില്‍ 53 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രണ്ടാഴ്ചയായി കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിന്റെ ആശങ്കയകലാന്‍ രണ്ടു ദിവസം കൂടി കാത്തിരിക്കണം. തുടര്‍ച്ചയായി കൊവിഡ് പൊസിറ്റീവ് കേസുകള്‍ വരുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് വന്ന മുഴുവന്‍ ആളുകളുടെയും സ്രവ പരിശോധന ജില്ലയില്‍ നടത്തിക്കഴിഞ്ഞു. വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതില്‍ നിന്നാണ് രണ്ട് ദിവസങ്ങളില്‍ 16 പേര്‍ക്ക് കൊവിഡ് പോസറ്റീവായത്. ബാക്കിയുള്ള 214 പേരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം എത്തും. ഇതോടെ കണ്ണൂരിലുള്ള ആശങ്ക അകലുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
അതേസമയം കണ്ണൂര്‍ ന്യൂമാഹിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ നാല് പേരെ പിടികൂടി കൊവിഡ് നീരീക്ഷണ കേന്ദ്രത്തിലേക്കയച്ചു. ജില്ലയില്‍ ഇന്ന് അനാവശ്യമായി പുറത്തിറങ്ങിയ 266 പേരെ പൊലിസ് പിടികൂടിയിട്ടുണ്ട്.എട്ട് പേര്‍ക്കെതിരെയും ലോക്ക്ഡൗണ്‍ ലംഘനത്തിന് കേസെടുത്തു. ജില്ലാ ഭരണകൂടം റെഡ്‌സോണ്‍ മേഖലയായി പ്രഖ്യാപിച്ച പഞ്ചായത്താണ് ന്യൂമാഹി.