കാസർകോട്ടെ കോവിഡ് ബാധിതൻ സിഗരറ്റ് കള്ളക്കടത്ത് കേസിലെ പ്രതി
കാസർഗോഡ് : കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കടന്നുകളഞ്ഞ കാസർകോട്ടെ കോവിഡ്–19 ബാധിതൻ സിഗരറ്റ് കള്ളക്കടത്ത് നടത്തിയ കേസിൽ പ്രതി. 2019 സെപ്റ്റംബറിൽ 18,000 രൂപയുടെ വിദേശ സിഗരറ്റാണ് ഇയാളുടെ ബാഗേജിൽനിന്ന് എയർ കസ്റ്റംസ് പിടിച്ചെടുത്തത്. അന്ന് എയർ കസ്റ്റംസ് പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു. ഇയാളുടെ ഇടപാടുകളെ പറ്റി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ചെക്ക് ഇൻ ബാഗേജ് വിമാനത്താവളത്തിനു പുറത്തു കൊണ്ടുപോയതിന് ഇയാൾക്കു നോട്ടിസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന്റെ ഒന്നാം നിലയിലെ ഇമിഗ്രേഷൻ കൗണ്ടറിനടുത്തു വച്ചാണ്, സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥൻ ഇയാളുടെ പാസ്പോർട്ട് വാങ്ങിവച്ചത്. കസ്റ്റംസ് കൗണ്ടറിൽ െചന്ന് പാസ്പോർട്ട് വാങ്ങാൻ നിർദശിക്കുകയും ചെയ്തു. ചെക്ക് ഇൻ ബാഗേജും ഇയാളെയും വിശദമായി പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാൽ, ചെക്ക് ഇൻ ബാഗേജുമായി ഇയാൾ നേരെ പുറത്തിറങ്ങുകയായിരുന്നുവെന്നും കസ്റ്റംസ് കൗണ്ടറിൽ ചെന്നില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്താവളത്തിനു പുറത്തിറങ്ങിയശേഷം ഇയാൾ നടത്തിയ യാത്രകൾ സംശയാസ്പദമാണെന്നതു കൊണ്ടാണു പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുന്നതെന്നും ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.