സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
തിരുവനന്തപുരം: കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 16 വരെയാണ് ലോക് ഡൗണ്‍ തുടരുക. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മറ്റന്നാള്‍ രാവിലെ ആറുമണി മുതലാണ് ലോക്ഡൗണ്‍ തുടങ്ങുക.
വൈകുന്തോറും സ്ഥിതിഗതികള്‍ കൂടുതല്‍ വെല്ലുവിളികളുയര്‍ത്തുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നിരവധി ജില്ലകളില്‍ ഓക്‌സിജന്‍ കിടക്കകള്‍ പോലും കിട്ടുന്നില്ല. മൃതദേഹങ്ങള്‍ അടക്കുന്നതിനും കാത്തിരിക്കണം. നിലവില്‍ ഓക്‌സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് വ്യക്തമാകുന്നത്. വരും ദിനങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളാവുമെന്നായിരുന്നു ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ലോക് ഡൗണ്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അതേ രീതിയില്‍ തന്നെയാകും തുടരുക. എന്തൊക്കെ കാര്യങ്ങള്‍ക്ക് നിയന്ത്രണമെന്നും എന്തെല്ലാം അനുവദിക്കുമെന്നുമുള്ള കാര്യത്തില്‍ ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നറിയിക്കും.
നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്ബൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നായിരുന്നു വിദഗ്ധര്‍ ഉയര്‍ത്തിയിരുന്ന ആവശ്യം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിരുന്നു. രണ്ടാം ഡോസ് വാക്‌സിന് മുന്‍ഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം.