മഹാമാരിക്കിടയിലും പകൽ കൊള്ള; ഇന്ധന തീരുവ ഉയർത്താൻ നിയമഭേദഗതി
ന്യൂഡൽഹി : കൊറോണ മഹാമാരിയിൽ നട്ടംതിരിയുന്ന ജനങ്ങളെ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുന്നത് മുതലാക്കി പിഴിയാൻ കേന്ദ്രത്തിന്റെ നിയമഭേദഗതി. പെട്രോൾ ലിറ്ററിനുമേൽ ചുമത്താവുന്ന പരമാവധി അധിക എക്‌സൈസ് തീരുവ 18 രൂപയായി ഉയർത്തി. നിലവിൽ പത്തു രൂപയാണ് അധിക എക്‌സൈസ് തീരുവ. ഡീസലിനു ലിറ്ററിനുമേൽ ചുമത്താവുന്ന പരമാവധി അധിക എക്‌സൈസ് തീരുവ 12 രൂപയുമാക്കി. നിലവിലെ ഡീസലിന്റെ അധിക എക്‌സൈസ് തീരുവ നാല് രൂപയാണ്. ധനബില്ലിൽ ഇതിനായി കൊണ്ടുവന്ന ഭേദഗതിനിർദേശം ചർച്ചകൂടാതെ പാസാക്കി. ഇതുവഴി പ്രതിവർഷം ലക്ഷം കോടിയിൽപരം രൂപ കേന്ദ്രത്തിനു അധിക വരുമാനം നേടാം.
ഇനി എപ്പോൾ വേണമെങ്കിലും രണ്ടിന്റെയും അധിക എക്‌സൈസ് തീരുവ കേന്ദ്രത്തിനു എട്ട് രൂപ വരെ വർധിപ്പിക്കാം. അധിക എക്‌സൈസ് തീരുവയിൽനിന്നുള്ള വരുമാനം സംസ്ഥാനങ്ങൾക്ക് വീതംവയ്‌ക്കേണ്ടതുമില്ല. മാർച്ച് നാലിനു പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്‌സൈസ് തീരുവ രണ്ട് രൂപ വീതവും റോഡ് സെസ് ഒരു രൂപ വീതവും കൂട്ടി. ഇതുവഴി 40,000 കോടിയോളം രൂപയാണ് കേന്ദ്രത്തിനു ഓരോവർഷവും കൂടുതലായി ലഭിക്കുക.
ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില വീപ്പയ്‌ക്ക് 25 ഡോളറായി കുറഞ്ഞിട്ടും രാജ്യത്ത് ഒരാഴ്‌ചയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ അടുത്തെങ്ങും എണ്ണവില ഉയരാൻ സാധ്യതയില്ല. വീപ്പയ്‌ക്ക് 20 രൂപ വരെയായി ഇടിയുമെന്നും മുന്നറിയിപ്പുണ്ട്. അങ്ങനെ വരുമ്പോൾ തീരുവ കൂട്ടാനും ജനങ്ങൾക്ക് വിലയിടിവിന്റെ ആനൂകൂല്യം നിഷേധിക്കാനുമാണ് കേന്ദ്രം തയ്യാറെടുത്തിരിക്കുന്നത്.
എണ്ണവില നിലവിലെ നിരക്കിന്റെ മൂന്നിരട്ടിയായിരുന്ന കാലത്തുപോലും പെട്രോളിനും ഡീസലിനു ഇത്രയും വില ഉണ്ടായിരുന്നില്ല. 2010 ജനുവരിയിൽ എണ്ണവില വീപ്പയ്‌ക്ക് 85 ഡോളറായിരുന്നപ്പോൾ ഡീസൽ ലിറ്ററിന് വില 37.75 രൂപയും പെട്രോൾ വില 55.87 രൂപയുമായിരുന്നു.
ഇന്ധനവില കുറയ്‌ക്കാത്തതിനു പിന്നിൽ റിലയൻസ് അടക്കമുള്ള സ്വകാര്യ എണ്ണവിപണന കമ്പനികളെ സഹായിക്കുകയെന്ന ലക്ഷ്യവുമുണ്ട്. വിലനിയന്ത്രണ അധികാരം പൊതുമേഖല എണ്ണകമ്പനികൾക്ക് വിട്ടുകൊടുത്തുവെന്ന് പറയുമ്പോഴും കേന്ദ്രസർക്കാരാണ് ഇന്ധനവില നിയന്ത്രിക്കുന്നതെന്നത് വ്യക്തമാണ്. ഗൾഫ്‌യുദ്ധ(1991)കാലത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് അസംസ്‌കൃത എണ്ണ എത്തിയിരിക്കുന്നത്. എണ്ണകമ്പനികൾക്ക് ഇറക്കുമതി ചെലവിൽ ആയിരക്കണക്കിനു കോടി രൂപയാണ് ലാഭം.