കേരളത്തിലേക്ക് തിരിഞ്ഞു നോക്കാതെ അമിത് ഷായും കേരളത്തിലെ കേന്ദ്ര മന്ത്രിയും; ഈ വൈരാഗ്യ ബുദ്ധി എന്തിനു ?
ദുരിതത്തിൽ അകപെടുമ്പോൾ അവഗണിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ മനോഭാവത്തിന് ഇത്തവണയും മാറ്റമില്ല. കേരളവും കർണാടകവും പ്രളയത്തിൽ കഷ്ടപെടുമ്പോൾ, അയൽസംസ്ഥാനമായ കർണാടകയിൽ എത്തിയ അമിത് ഷാ കേരളം സന്ദര്ശിക്കാതെ മടങ്ങി. ഞായറാഴ്‌ച കർണാടകത്തിൽ എത്തിയ അമിത് ഷാ പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ്‌ജോഷി, സുരേഷ് അൻഗധി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബെൽഗാവി വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ അമിത് ഷാ കർണാടകത്തിന് എല്ലാ സഹായവും വാഗ്‌ദാനവും ചെയ്‌തു.
എന്നാൽ 75ൽ അധികംപേർ മരിക്കുകയൂം രണ്ടു ലക്ഷത്തിലധികം ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും ചെയ്യുന്ന കേരളത്തിലേക്ക് അമിത് ഷായും സംഘവും തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി കേരളത്തിലെ പ്രളയസാഹചര്യങ്ങൾ ചർച്ച ചെയ്‌തിരുന്നതായി ഗവർണർ പി സദാശിവം അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കർണാടകത്തിലെ ബെൽഗാവി, ബാഗൽക്കോട്ട് മേഖലകളിൽ ശനിയാഴ്‌ച വ്യോമനിരീക്ഷണം നടത്തി. 3000 കോടിയുടെ അടിയന്തരസഹായമാണ് കർണാടകം തേടിയത്.
കേരളം പ്രളയത്തിൽ മുങ്ങുമ്പോൾ കേരളത്തിലെ ഏക കേന്ദ്ര സഹമന്ത്രി മെമ്പർഷിപ് പരിപാടികളുമായി അന്യസംസ്ഥാനങ്ങളിലാണ്. കേന്ദ്ര സഹ മന്ത്രിയായ വി മുരളീധരനും കേന്ദ്ര സർക്കാരിന്റെ അവഗണനക്ക് സമാനമായ പ്രതികരണമാണ് ഡൽഹിയിൽ നടത്തിയത്. കഴിഞ്ഞതവണ നൽകിയ സഹായം കേരളത്തിന്റെ പക്കലുണ്ടെന്നായിരുന്നു മുരളീധരന്റെ അവകാശവാദം.