അഭയ കേസിൽ വഴിത്തിരിവ്; സിസ്റ്റർ അനുപമ കൂറുമാറി
തിരുവനന്തപുരം : അഭയ കേസിൽ പ്രധാന മൊഴി നൽകിയ സാക്ഷി കൂറുമാറി. കേസിലെ അമ്പതാം സാക്ഷി സിസ്റ്റര്‍ അനുപമ വിചാരണയ്‌ക്കിടെയാണ് കൂറുമാറിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച രാവിലെ തിരുവനന്തപുരത്ത് പ്രത്യേക സിബിഐ കോടതിയിൽ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടിട്ടില്ല എന്ന മൊഴിയാണ് അനുപമ കോടതിയിൽ നൽകിയത്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. മൂന്ന് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കാനുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ അനുപമയെ മാത്രമാണ് വിസ്തരിച്ചത്. ഇവരുടെ വിസ്താരം തുടരും. 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.