നദികളിൽ ജലനിരപ്പ് ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു നദികളില്‍ ജലനിരപ്പ് ഉയരുന്നുവെന്നു ദുരന്ത നിവാരണ അതോറിട്ടി. പെരിയാര്‍, ഷിറിയ, ചാലിയാര്‍ പുഴയിലുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു കൊണ്ടിരിക്കുന്നത്. കേന്ദ്ര ജല കമ്മീഷന്റെ പ്രളയമുന്നറിയിപ്പ് സംവിധാനം നിലവിലുള്ള നദികളുടെ വിവരങ്ങളാണ് ദുരന്ത നിവാരണ അതോറിട്ടി കണക്കാക്കുന്നത്. അതേസമയം, എട്ട് നദികളില്‍ ജലനിരപ്പ് താഴുകയാണ്. പമ്പ (കല്ലൂപ്പാറ സ്റ്റേഷന്‍), ശംബവി, അഖനാശിനി, നേത്രാവതി, മീനച്ചില്‍, കരമന, പമ്പ (മടമണ്‍ സ്റ്റേഷന്‍), കരുവന്നൂര്‍ നദിയിലുമാണ് ജലനിരപ്പ് താഴുന്നത്.
13 നദികളില്‍ ജലനിരപ്പ് ഇപ്പോഴുള്ളതില്‍ നിന്നും കൂടുകയോ കുറയുകയോ ചെയ്തിട്ടില്ലെന്നും ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ പറയുന്നു. 2018ലും 19ലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കരകവിഞ്ഞൊഴുകിയ നദികളാണ് ഇവയെല്ലാം. 2018ല്‍ ഉണ്ടായ അതിവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും, അണക്കെട്ടുകള്‍ ക്രമാതീതമായി നിറഞ്ഞതിനെ തുടര്‍ന്ന് തുടറന്നു വിടേണ്ടി വന്നതും കണക്കിലെടുത്താണ് പ്രളയ മുന്നറിയിപ്പ് സംവിധാനം ഈ നദികളില്‍ സ്ഥാപിച്ചത്. സംസ്ഥാനത്തെ 24 നദികളില്‍ പ്രളയ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. വരാനിരിക്കുന്നത് അതി വര്‍ഷമാണെന്ന പ്രവചനം ഉണ്ടായതിനു പിന്നാലെ സംസ്ഥാനത്തെ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ അണക്കെട്ടുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
സ്പില്‍ വേകളും, സ്വിയിസ് കനാലുകളും വൃത്തിയാക്കുകയും ഷട്ടറുകളുടെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുകയും ചെയ്യുകയാണ്. അതേസമയം, സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കക്ക് വകയില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.
കാലവര്‍ഷവും അതിവര്‍ഷവും മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇടുക്കിയില്‍ ഇപ്പോള്‍ ഷട്ടര്‍ തുറക്കാന്‍ വേണ്ട ജലനിരപ്പ് പോലുമില്ല. ഇടുക്കി ഡാമില്‍ സാധാരണ നിലയേക്കാള്‍ ജലനിരപ്പ് 10 അടി കൂടിയിട്ടുണ്ട്. എന്നാല്‍ ഷട്ടര്‍ തുറന്നാല്‍ വെള്ളം ഒഴുകിപ്പോകാനുള്ള അളവു പോലും ആയിട്ടില്ല. കാലവര്‍ഷം കനക്കുന്ന സാഹചര്യമുണ്ടായാല്‍ ഷട്ടര്‍ തുറക്കുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ കുറവാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കാന്‍ കാരണമായതെന്നും മുന്‍കാലങ്ങളിലും ഈ രീതിയില്‍ ജലനിരപ്പ് ഉണ്ടായിരുന്നിട്ടുണ്ടെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞു.