രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത; ഐസൊലേഷൻ വാർഡിൽ നിന്നും ഇറങ്ങിപ്പോയ ആളിനെ തിരികെ എത്തിച്ചു
പത്തനംതിട്ട: കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കാണ് നിലവില്‍ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊറോണ രോഗലക്ഷണങ്ങള്‍ സംശയിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഇറങ്ങിപ്പോയ ആളിനെആറു മണിക്കൂറിനുശേഷം റാന്നിയിലെ വീട്ടില്‍നിന്ന് കണ്ടെത്തി.
ഇറ്റലിയില്‍നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയിരുന്ന യുവാവ് റാന്നി സ്വദേശിയാണ്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. രക്തസാന്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് വാര്‍ഡില്‍ കാണാതായതെന്ന് അധികൃതര്‍ പറയുന്നു.
ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് യുവാവ് ചാടിപ്പോയതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗം ബാധിച്ചവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന റാന്നിയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റാന്നിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കും.