കോട്ടയത്ത് 3 ദിവസം കടുത്ത നിയന്ത്രണം
കോട്ടയം: കോവിഡ് പ്രതിരോധത്തിനായി ജില്ലയില്‍ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ മൂന്നു ദിവസത്തേക്കുകൂടി തുടരും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിൻ്റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. അവശ്യ സേവനങ്ങള്‍ക്കും അടിയന്തര യാത്രകള്‍ക്കും ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം, വിതരണം, വില്പന എന്നിവക്കും മാത്രമാകും അനുമതിയുണ്ടാവുകയെന്ന് മന്ത്രി തിലോത്തമന് പറഞ്ഞു.
ഹോട്ട്സ്പോട്ടുകളില്‍ ആശുപത്രികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. വാഹനയാത്ര നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് പരിശോധന ഏര്‍പ്പെടുത്തും. രോഗം സ്ഥിരീകരിച്ചവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന കണ്ടെയ്ന്മെന്റ് മേഖലയില്‍ അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. ഈ മേഖലകളില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജനറല്‍ ആശുപത്രിയിലെ കൊറോണ വിഭാഗത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസേന വീട്ടില്‍ പോയി വരുന്നതിനു പകരം നഗരത്തില്‍തന്നെ താമസിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തും. പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണം. കഴുകി പുനരുപയോഗിക്കാവുന്ന തുണി മാസ്കുകളാണ് അഭികാമ്യം. ആവശ്യത്തിന് മാസ്കുകള്‍ തയാറാക്കുന്നതിന് ചില പഞ്ചായത്തുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തരം പദ്ധതി നിര്‍ദേശങ്ങള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കണം -മന്ത്രി നിര്‍ദേശിച്ചു.