ഉന്നാവ് കേസ്; യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്
ന്യൂഡല്‍ഹി: ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കിയ മുൻ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് 10 വര്‍ഷം തടവ്. ബലാത്സംഗ കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗാര്‍ നിലവില്‍ ജയിലിലാണ്.
സെന്‍ഗറിനെ കൂടാതെ മറ്റു ആറു പ്രതികള്‍ക്കും പത്ത് വര്‍ഷം തടവാണ് ഡല്‍ഹി കോടതി വിധിച്ചിരിക്കുന്നത്. സെന്‍ഗറും രണ്ട് സഹോദരങ്ങളും 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രണ്ടു പോലീസുകാരും കേസില്‍ പ്രതികളാണ്.
ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2019-ലാണ് ബലാത്സംഗ കേസില്‍ സെന്‍ഗാറിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.