പൗരത്വ നിയമം: പ്രതിരോധത്തിൽ ജാഗ്രതക്കുറവെന്നു സംസ്ഥാന ബിജെപി
അയോധ്യ വിധിക്കുള്ള തയാറെടുപ്പുപോലെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന പ്രശ്നസാധ്യത സംഘടനാതലത്തിൽ ചർച്ചചെയ്യാനും അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനും ജാഗ്രതകാണിച്ചില്ലെന്ന് ബിജെപിയിൽ വിമർശനം. നിയമത്തെക്കുറിച്ച് കൃത്യമായി ബോധവൽക്കരിക്കാൻ തുടക്കം മുതൽ സംവിധാനം ഉണ്ടാക്കിയില്ല. നിയമത്തിനെതിരെയുള്ള വ്യാപക പ്രക്ഷോഭം തുടക്കത്തിൽ സംഘടനയെ പ്രതിരോധത്തിലാക്കിയതായി നേതാക്കൾ സ്വയം വിലയിരുത്തുന്നു.
സംഘടനാതലത്തിലും ഇക്കാര്യം ചർച്ചയായതായാണ് സൂചന. നിയമം കൊണ്ടുവരാൻ മുൻകൈയെടുത്ത ആർഎസ്എസ് സാധാരണ നൽകാറുളള നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നാണ് സൂചന. ദേശീയതലത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രക്ഷോഭം നടത്തുന്ന സംഘടനകളുടെ നേതാക്കളുമായി പ്രത്യേകം ചർച്ച നടത്തുന്നുണ്ടെങ്കിലും താഴേത്തട്ടിൽ അതിന്റെ ഗുണം ലഭിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ലളിതമായും കൃത്യമായും വിശദീകരിച്ച് ബോധ്യപ്പെടുത്തിയിരുന്ന പൊതുസമ്മതനായ അരുൺ ജയ്റ്റ്ലിയെ പോലെ ഒരു നേതാവിന്റെ അഭാവവും പാർട്ടിക്കുള്ളിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്.