സോളര്‍ പീഡനക്കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: സോളര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിനു തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് അയച്ചതിലാണ് ഇക്കാര്യം പറയുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിക്കെതിരായി തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വിവരമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.
2012 സെപ്റ്റംബര്‍ 19ന് നാല് മണിക്ക് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പോലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതതിന്റെയും പരാതിക്കാരിയുടെ ഡ്രൈവറുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2018 ലാണ് പരാതിക്കാരിയുടെ മൊഴി പ്രകാരം ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്‌തത്. രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. എന്നാല്‍, ഈയടുത്താണ് സോളാര്‍ പീഡനക്കേസ് സിബിഐയ്‌ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേസ് സിബിഐയ്‌ക്ക് വിടണമെന്ന് പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസ് സിബിഐയ്‌ക്ക് വിട്ടതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ഇത്തരം നീക്കങ്ങളെന്നും ആര് അന്വേഷിച്ചാലും ഒരു പ്രശ്‌നവുമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.