സിസ്റ്റര്‍ അഭയക്കേസ്: സി.ബി.ഐ. കോടതി വിധി ഇന്ന്
തിരുവനന്തപുരം: കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ഇന്നു വിധി പ്രസ്താവിക്കും. ഫാ.തോമസ് കോട്ടൂര്‍ (63), സിസ്റ്റര്‍ സെഫി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും സംഭവകാലത്തു കോട്ടയം ബി.സി.എം. കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തി മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ തള്ളിയെന്നാണ് കേസ്.
അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 പ്രോസിക്യൂഷന്‍ സാക്ഷികളെ കോടതി വിസ്തരിച്ചു തെളിവു സ്വീകരിച്ചു. എന്നാല്‍, സാക്ഷിയായി ഒരാളെപ്പോലും ഹാജരാക്കാന്‍ പ്രതിഭാഗത്തിനു കഴിഞ്ഞില്ല. ഒരു രേഖയും പ്രതിഭാഗം തെളിവായി ഹാജരാക്കിയതുമില്ല. തുടര്‍ന്നു തിരുവനന്തപുരം സി.ബി.ഐ. കോടതി, അന്തിമവാദം ബോധിപ്പിക്കാന്‍ പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിര്‍ദ്ദേശിച്ച് ഉത്തരവിടുകയായിരുന്നു.
വിചാരണയ്ക്കു ഹാജരാകാന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അസൗകര്യം അറിയിച്ച പ്രതികളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും വിചാരണ നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളുകയും ചെയ്തിരുന്നു. സംഭവം നടന്ന് 27 വര്‍ഷം പിന്നിട്ട കേസിന്റെ വിചാരണ എത്രയും വേഗം തീര്‍പ്പാക്കണമെന്ന െഹെക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായായിരുന്നു പ്രതികളെ വിമര്‍ശിച്ചത്.
1992 മാര്‍ച്ച് 27 നു പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഫ്രിഡ്ജില്‍നിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ പുലര്‍ച്ചെ പ്രതികളെ അസ്വാഭാവിക നിലയില്‍ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താല്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് കോടതിയില്‍ നല്‍കിയ കുറ്റപത്രം.