മാതാവിനെ കണ്ട് സിദ്ദിഖ് കാപ്പന്‍ തിരികെ ജയിലില്‍
ന്യൂഡല്‍ഹി: അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ മാതാവിനെ സന്ദര്‍ശിച്ച് തിരികെ ജയിലിലെത്തി. കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിന്‍റെ സുരക്ഷയിലായിരുന്നു കാപ്പന്‍റെ വീട്ടിലേക്കുള്ള യാത്രയും മടക്കവും. അസുഖ ബാധിതയായ മാതാവിനെ കാണാന്‍ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് കാപ്പന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയത്. പിറ്റേന്ന് രാവിലെയാണ് അദ്ദേഹം മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തിയത്. രോഗബാധിതയായി അവശനിലയിലായ മാതാവിനെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കാണാന്‍ കാപ്പനെ കോടതി അനുവദിച്ചിരുന്നെങ്കിലും അര്‍ദ്ധബോധാവസ്ഥയിലായതിനാല്‍ കാണാന്‍ സാധിച്ചില്ല. പിന്നീടാണ് കര്‍ശന ഉപാധികളോടെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
കാപ്പനെ കണ്ടപ്പോള്‍ ഉമ്മ പ്രതികരിച്ചുവെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. അവര്‍ പുഞ്ചിരിക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹം പോയപ്പോള്‍ എവിടെ പോകുന്നുവെന്ന് ഉമ്മ ചോദിച്ചു. കോഴിക്കോട് ജോലിക്ക് പോകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതോടെ ഉമ്മ മൗനത്തിലായി. ഞങ്ങളുെട സംസാരത്തില്‍ നിന്ന് കാര്യങ്ങള്‍ ഉമ്മ മനസ്സിലാക്കിയിരിക്കാമെന്നും റൈഹാനത്ത് മീഡിയ വണിനോട് പറഞ്ഞു.
ഉത്തര്‍ പ്രദേശ് പൊലീസിലെ ആറു ഉദ്യോഗസ്ഥരാണ് കാപ്പനെ അനുഗമിച്ചത്. പൊലീസുകാരെല്ലാം നല്ല രീതിയിലാണ് പെരുമാറിയതെന്ന് അവര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിലും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും കോടതി കാപ്പനെ വിലക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെ താന്‍ മഥുര ജയിലെത്തിയെന്നു പറഞ്ഞു കാപ്പന്‍ വിളിച്ചതായും റൈഹാനത് പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീം കോടതി കാപ്പന്റെ ജാമ്യ ഹരജി പരിഗണിക്കുക
ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മൂന്ന് പേരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.