ഷെഹ്‌ലയുടെ മരണം: പ്രിൻസിപാളിനും സസ്‌പെൻഷൻ; പി ടി എ പിരിച്ചുവിട്ടു
ബത്തേരി: പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ലാ ഷെറീൻ മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപാളിനേയും ഹെഡ്‌മാസ്‌റ്ററേയും സസ്‌പെൻഡ് ചെയ്‌തു. സ്കൂൾ പിടിഎയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറാണ് നടപടിയെടുത്ത്.സംഭവത്തിൽ ഷജിൽ എന്ന അധ്യാപകനെ ഇന്നലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ബത്തേരി സർവജന സ്‌കൂളിലെ ക്ലാസ് മുറിയിൽനിന്നാണ് ഷെഹ്‌ലക്ക് പാമ്പുകടിയേറ്റത്. പാമ്പുകടിച്ചുവെന്ന് പറഞ്ഞിട്ടും അവശയായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലായിരുന്നു. കുട്ടിയുടെ ഉപ്പ സ്‌കൂളിലെത്തിയാണ് കൂട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. അപ്പോഴെക്കും ഒരുപാട് വൈകിയിരുന്നു.
ഷെഹ്‌ലയുടെ മരണത്തോടെ വിദ്യാർത്ഥികൾ സ്‌കൂളിനെതിരെ രൂക്ഷമായി പ്രതികരിച്ചപ്പോളാണ് അവിടത്തെ അനാസ്‌ഥ കൂടുതൽ വ്യക്‌തമായത്. പൊട്ടിപൊളിഞ്ഞ ക്ലാസ് മുറികളിൽ ഒട്ടും സുരക്ഷിതമില്ലാതെയാണ് കുട്ടികളെ ഇരുത്തിയിരുന്നത്. ക്ലാസിൽ ചെരിപ്പിട്ടു കയറാനും അനുവദിച്ചിരുന്നില്ല . പരാതി പറയുന്ന കുട്ടികളെ തല്ലിയൊതുക്കുന്നതും ഇവിടെ പതിവാണെന്ന് പറയുന്നു. താലൂക്ക് ആശുപത്രിയിൽ ചികിത്സാ വീഴ്‌ച് വരുത്തിയതിന് ഡോക്‌ടറെയും ഇന്നലെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.