ബിജെപിയിൽ കലാപം ; ത്രിപുര മുഖ്യമന്ത്രിയെ മാറ്റണം: വിമത എംഎൽഎമാർ ഡൽഹിയിൽ
ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌കുമാർ ദേബിനെ മാറ്റണമെന്ന് ബിജെപി വിമത എംഎൽഎമാർ. ഈ ആവശ്യമുന്നയിച്ച് എട്ട് ബിജെപി എംഎൽഎമാർ ദേശീയ നേതാക്കളെ കാണാൻ ഡൽഹിയിലെത്തി. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായി എംഎല്‍എമാര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.
ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനും ശ്രമിക്കുന്നുണ്ട്. സുദീപ് റോയ് ബർമന്റെ നേതൃത്വത്തിൽ എംഎല്‍എമാര്‍ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി ഞായറാഴ്‌ച ചർച്ച നടത്തി. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഏകാധിപത്യമാണെന്നും എംഎൽഎമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പരാതിപ്പെട്ടു. 36 അംഗ ബിജെപി നിയമസഭാ കക്ഷിയിലെ 10 പേർ ഒപ്പമുണ്ടെന്ന് വിമതര്‍ പറഞ്ഞു. ഭരണപരിചയവും രാഷ്ട്രീയധാരണയുമില്ലാത്ത ബിപ്ലബിനെ മാറ്റിയില്ലെങ്കിൽ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്ന് വിമത എംഎൽഎ സുശാന്ത ചൗധരി പറഞ്ഞു.
രണ്ട് ഡസനിൽപ്പരം വകുപ്പ് ബിപ്ലബ് കൈയാളുന്നു. കോവിഡ് പെരുകുമ്പോഴും സംസ്ഥാനത്ത് ആരോഗ്യമന്ത്രിയില്ല. റിക്ഷത്തൊഴിലാളികൾ, പച്ചക്കറി കച്ചവടക്കാർ, വ്യവസായികൾ എന്നിങ്ങനെ എല്ലാവരും മുഖ്യമന്ത്രിക്കെതിരായി പ്രതികരിക്കുന്നുവെന്നും വിമതര്‍ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ പ്രവർത്തിച്ചുവന്ന ബിപ്ലബിനെ നരേന്ദ്ര മോഡിയുടെ താൽപ്പര്യപ്രകാരമാണ് ത്രിപുരയിൽ മത്സരിപ്പിച്ചത്. പ്രധാനമന്ത്രി അറിയാതെ തീരുമാനം എടുക്കാനാകില്ലെന്ന് ബി എൽ സന്തോഷ് വിമതരെ അറിയിച്ചു.
സംഘടനയ്ക്കുള്ളില്‍ ചർച്ചചെയ്യേണ്ട കാര്യങ്ങൾ പുറത്തുപറയുന്നത് ബിജെപിയുടെ ശൈലിയല്ലെന്ന് ത്രിപുര സംസ്ഥാന അധ്യക്ഷൻ മണിക് സാഹ പ്രതികരിച്ചു. സുദീപ് ബർമനും സുശാന്ത ചൗധരിയും അടക്കമുള്ളവർ 2017ൽ കോൺഗ്രസിൽനിന്ന് എത്തിയവരാണ്. ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ മുൻകൈ എടുത്താണ് ഇവരെ കൂറുമാറ്റിയത്.
നിലവിൽ 10 പേരുടെ പിന്തുണയാണ് വിമതപക്ഷത്തിനുള്ളത്. സുദീപ് റോയ് ബർമൻ, സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര റങ്കാൽ, ബർബ് മോഹൻ, പരിമൾ ദേബ് ബർമ, രാം പ്രസാദ് പാൽ എന്നിവരാണ് ഡൽഹിയിൽ എത്തിയത്. ബീരേന്ദ്ര കിഷോർ, ബിപ്ലവ് ഘോഷ് എന്നിവരുടെ പിന്തുണയും ഇവർ അവകാശപ്പെടുന്നു. 60 അംഗനിയമസഭയിൽ എട്ട് ഐപിഎഫ്‌ടി അംഗങ്ങളും സർക്കാരിനെ പിന്തുണയ്‌ക്കുന്നു. സിപിഐ എമ്മിന് 16 അംഗങ്ങളുണ്ട്.